പയ്യന്നൂര്‍: മൂന്ന് ദിവസം മുന്‍പ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കള്‍ മരിച്ചു. പയ്യന്നൂരിലെ വാടക ക്വാട്ടേഴ്സില്‍ വെച്ചായിരുന്നു ആത്മഹത്യാ ശ്രമം. ചിറ്റാരിക്കല്‍ എളേരിത്തട്ടിലെ ശിവപ്രസാദ് (25 ), ഏഴിലോട് പുറച്ചേരി സ്വദേശിനി ആര്യ( 21) എന്നിവരാണ് മരിച്ചത്. പയ്യന്നൂര്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ ആര്യയുടെ വിവാഹം നിശ്ചയിച്ചതായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്.
കഴിഞ്ഞ 19ന് വൈകുന്നേരം നാലോടെ പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡിനു സമീപത്തെ വാടക കെട്ടിടത്തിലാണ് കമിതാക്കളുടെ ആത്മഹത്യാ ശ്രമമുണ്ടായത്.
സാരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ രാത്രി ഏഴോടെ ആര്യയും ഇന്നുപുലര്‍ച്ചെ ഒന്നരയോടെ ശിവപ്രസാദും മരിക്കുകയായിരുന്നു. 19ന് ഹിന്ദിയുടെ പരീക്ഷ അവസാനിക്കുന്നതിന് മുമ്ബ് മൂന്നരയോടെ പരീക്ഷാഹാളില്‍നിന്നും പുറത്തിറങ്ങിയതായിരുന്നു ആര്യ.
ശിവപ്രസാദ് കൊണ്ടുവന്ന കാറിലാണ് വാടക വീട്ടിലെത്തിയതും തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചതും.മറ്റൊരു യുവാവുമൊത്തുള്ള ആര്യയുടെ വിവാഹ നിശ്ചയം നടക്കാനിരിക്കേയാണ് സംഭവം. ഒന്നിച്ചു ജീവിക്കാന്‍ പറ്റാത്തതിനാല്‍ മരണത്തിലെങ്കിലും ഞങ്ങള്‍ ഒന്നിക്കട്ടെയെന്നും മൃതദേഹങ്ങള്‍ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്ത് സംഭവ സ്ഥലത്തുനിന്നും പോലീസിന് ലഭിച്ചിരുന്നു.
ശിവപ്രസാദ് എഴുതിയതെന്ന് കരുതുന്ന കത്തില്‍ ഞങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലയെന്നും ഞങ്ങളോട് എല്ലാവരും ക്ഷമിക്കണമെന്നുമുണ്ട്.എന്നാല്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെത്തിച്ച ശേഷം അബോധാവസ്ഥയിലാകുന്നതിന് മുമ്ബ് എന്നെ ചതിച്ചതാണ് എന്നാണ് യുവതി പറഞ്ഞതെന്നാണ് റിപ്പോർട്ട്.