ചെന്നൈ: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ ആർ. അശ്വിന് സെഞ്ചുറി. 134 പന്തുകളിൽനിന്നാണ് അശ്വിൻ കരിയറിലെ അഞ്ചാം സെഞ്ചുറി സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 276 റൺസെടുത്തിട്ടുണ്ട്.അശ്വിൻ (135 പന്തിൽ 103), മുഹമ്മദ് സിറാജ് (17 പന്തിൽ 9) എന്നിവരാണു ക്രീസില്‍.
ക്യാപ്റ്റൻ വിരാട് കോലി അർധസെഞ്ചുറി നേടി പുറത്തായി. 149 പന്തിൽ 62 റൺസെടുത്താണു കോലി മടങ്ങിയത്. 107 പന്തുകളിൽനിന്നാണ് കോലി അർധസെഞ്ചുറി പൂർത്തിയാക്കിയത്. രോഹിത് ശർമ (26), ശുഭ്മാൻ ഗിൽ (14), ചേതേശ്വർ പൂജാര (7), ഋഷഭ് പന്ത് (8), അജിൻക്യ രഹാനെ (10), അക്സർ പട്ടേൽ (7), കുൽദീപ് യാദവ് (3), ഇഷാന്ത് ശർമ (7) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങളുടെ പ്രകടനങ്ങൾ. മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 54 റൺസെന്ന നിലയിലാണു ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ഒരു റൺസ് മാത്രം കൂട്ടിച്ചേർത്തതോടെ ചേതേശ്വർ പൂജാര റൺഔട്ടായി. പിന്നാലെ രോഹിത്തും മടങ്ങി.