Breaking News

221 താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനം,മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

തിരുവനന്തപുരം:  ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ 221 താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനമെടുത്തു. കെ ടി ഡി സിയില്‍ മാത്രം പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ നൂറ് ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തിയത്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ പി എസ് സിക്ക് വിടാത്ത തസ്‌തികകളില്‍ പത്ത് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 37 പേരെയാണ് സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്.

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷണില്‍14 ജീവനക്കാരെയും സ്കോള്‍ കേരളയില്‍ 54 പേരെയും ഭവന നിര്‍മ്മാണ വകുപ്പില്‍ 16 പേരെയുമാണ് ഇന്ന് മാത്രം സ്ഥിരപ്പെടുത്തിയത്.

പി എസ് സിക്ക് വിടാത്ത തസ്‌തികകളില്‍ മാത്രമാണ് സ്ഥിരപ്പെടുത്തല്‍ ബാധകമെന്നാണ് വിശദീകരണം.

അതേസമയം, 261 പുതിയ തസ്‌തികകളാണ് സര്‍ക്കാര്‍ ഇന്ന് സൃഷ്‌ടിച്ചത്. വയനാട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 115 അദ്ധ്യാപക തസ്‌തികകള്‍ ഉള്‍പ്പടെ 140 തസ്‌തികകള്‍ സൃഷ്‌ടിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 16 യു ഡി സി, 17 എല്‍ ഡി സി ഉള്‍പ്പടെ 55 തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ തീരുമാനിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ആറ് എന്‍ട്രി കേഡര്‍ തസ്‌തികകള്‍ സൃഷ്‌ടിക്കാനും തീരുമാനിച്ചു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ വിവിധ വിഭാഗങ്ങളിലായി 60 തസ്‌തികകളാണ് സൃഷ്‌ടിക്കുന്നത്. ഇതില്‍ 23 തസ്‌തികകള്‍ അസിസ്റ്റന്റിന്റേതാണ്.

 

പുലിയന്നൂര്‍ സെന്റ് തോമസ് യു പി സ്‌കൂള്‍, ആര്‍ വി എല്‍ പി എസ് (കുരുവിലശ്ശേരി), എ എല്‍ പി.എസ് (മുളവുകാട്), എം ജി യു പി എസ് (പെരുമ്ബിളളി മുളന്തുരുത്തി), എല്‍ പി എസ് (കഞ്ഞിപ്പാടം), എന്‍ എന്‍ എസ് യു പി എസ് (ആലക്കാട്), എസ് എം എല്‍ പി എസ് (ചുലിശേരി), ടി ഐ യു പി എസ് (പൊന്നാനി), ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (നടുവത്തൂര്‍), സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (പുതുക്കോട്, പാലക്കാട്) എന്നീ പത്ത് എയ്ഡഡ് സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

 

2019ല്‍ കൊറിയയില്‍ നടന്ന അന്താരാഷ്ട്ര ബോഡി ബില്‍ഡിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്‌ത് മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കിയ ചിത്തരേഷ് നടേശനും ലോക പുരുഷ ശരീരസൗന്ദര്യ മത്സരങ്ങളില്‍ വെളളി മെഡല്‍ നേടിയ ഷിനു ചൊവ്വക്കും അവരുടെ നേട്ടങ്ങളും കുടുംബപശ്ചാത്തലവും കണക്കിലെടുത്ത് യോഗ്യതയ്ക്കനുസരിച്ച്‌ സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു.

 

കേരള കളള് വ്യവസായ വികസന ബോര്‍ഡ് രൂപീകരിക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. കളള് വ്യവസായവുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യുന്നവരുടെ ക്ഷേമത്തിനുവേണ്ടിയാണ് ബോര്‍ഡ് രൂപീകരിക്കുന്നത്. സംസ്ഥാനത്ത് പരമ്ബരാഗത കളള് വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുളള ലക്ഷ്യവും നിര്‍ദിഷ്ട നിയമത്തിലുണ്ട്. കേരള ഷോപ്‌സ് ആന്റ് കമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ഭേദഗതി ബില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

 

സംസ്ഥാനത്ത് പ്രൊബേഷന്‍ അഥവാ നല്ലനടപ്പ് സംവിധാനത്തിന്റെ ഭാഗമായി നയം രൂപീകരിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയ കരട് പ്രൊബേഷന്‍ നയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ ചെയ്തവരെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവരെയും സമൂഹത്തിന് ഉതകുന്നവരാക്കി മാറ്റുന്ന സാമൂഹിക ചികിത്സാസമ്ബ്രദായമാണ് നല്ലനടപ്പ് അല്ലെങ്കില്‍ പ്രൊബേഷന്‍. ഈ ലക്ഷ്യം ഫലപ്രദമായി നടപ്പാക്കുന്നതിനുളള നിര്‍ദ്ദേശങ്ങളാണ് നയത്തിലുളളത്. സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച കുന്നംകുളം, പയ്യന്നൂര്‍ താലൂക്കുകളില്‍ താലൂക്ക് സപ്ലൈ ഓഫീസുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇതിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും. കേരളത്തിലെ വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ നിയമനരീതിയും സേവന വ്യവസ്ഥകളും നിശ്ചയിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

 

ഇടുക്കി ജില്ലയിലെ കോലാഹലമേട്ടില്‍ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെ കുറിച്ച്‌ അന്വേഷിച്ച റിട്ട ജസ്റ്റിസ് കെ നാരായണ കുറുപ്പിന്റെ കണ്ടെത്തലുകളും ശുപാര്‍ശകളുമടങ്ങിയ റിപ്പോര്‍ട്ട് പൊതുവായി അംഗീകരിക്കാന്‍ തീരുമാനിച്ചു. കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ ഭരണഘടനയുടെ അനുഛേദം 311 (2) പ്രകാരം പിരിച്ചുവിടാനുളള ശുപാര്‍ശയും ഇതില്‍ ഉള്‍പ്പെടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top