സിഡ്നി:സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 407 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 312 റൺസെടുത്ത് ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 406 റൺസ് ലീഡിലാണ് ഓസ്ട്രേലിയ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 84 റൺസെടുത്ത കാമറൂൺ ഗ്രീൻ ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. സ്റ്റീവ് സ്മിത്ത് (81), മാർനസ് ലബുഷെയ്ന്ൻ (73) എന്നിവരും ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങി. 138 ഓവറുകൾ കൂടിയാണ് മത്സരത്തിൽ ബാക്കിയുള്ളത്.
2 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് എന്ന നിലയിലാണ് നാലാം ദിനം ഓസ്ട്രേലിയ ബാറ്റിംഗ് ആരംഭിച്ചത്.
അതേസമയം ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെതിരെ വീണ്ടും ഓസീസ് കാണികൾ. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുന്നതിനിടെ സിറാജിനെ പ്രകോപിപ്പിച്ച ഒരു കൂട്ടം യുവാക്കളെ പൊലീസ് ഇടപെട്ട് ഗ്രൗണ്ടിൽ നിന്ന് പുറത്താക്കി. കാണികൾക്കെതിരെ മാച്ച് ഒഫീഷ്യലുകളോട് സിറാജ് പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് ഇടപെട്ടത്.
ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിനിടെയായിരുന്നു സംഭവം. 86ആം ഓവർ പൂർത്തിയാക്കി ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യാനെത്തിയ സിറാജാണ് അമ്പയർമാരോട് പരാതിപ്പെട്ടത്. ഓവറിലെ അവസാന രണ്ട് പന്തുകളിൽ സിറാജിനെ കാമറൂൺ ഗ്രീൻ സിക്സർ അടിച്ചിരുന്നു.