ഹൊഷാൻഗാബാദ്: നായയുടെ ഉടമ ആരെന്നതിൽ ഉള്ള തർക്കം പരിഹരിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്താനൊരുങ്ങി അധികൃതർ. മധ്യപ്രദേശിലെ ഹൊഷാൻഗാബാദിലാണ് അപൂർവമായ സംഭവം.
ഷദാബ് ഖാനും കാർത്തിക് ഷിവ്ഹാരെയും തമ്മിലാണ് തർക്കം. തന്റെ കാണാതെ പോയ കൊക്കോ എന്ന ലാബ്രഡോറിനെ ഷിവ്ഹാരെ തടങ്കലിൽ വയ്ക്കുകയും വിൽക്കാൻ ശ്രമിക്കുകയുമാണെന്നാണ് ഷദാബിന്റെ വാദം. എന്നാൽ അത് കൊക്കോ അല്ല മറിച്ച് തങ്ങളുടെ പട്ടി ടൈഗറാണെന്നാണ് ഷിവ്ഹാരെ പറയുന്നത്.
മാധ്യമപ്രവർത്തകനാണ് ശദാബ്. ഓഗസ്റ്റിൽ പട്ടിയെ കാണാനില്ലെന്ന് കാണിച്ച് ശദാബ് ഖാൻ പരാതി നൽകിയിരുന്നു. അടുത്തിടെയാണ് പട്ടി എബിവിപി നേതാവ് ഷിവ്ഹാരെയുടെ വീട്ടിലുണ്ടെന്ന് ശദാബ് കണ്ടെത്തിയത്. തുടർന്നുണ്ടായ തർക്കമാണ് പൊലീസ് പരാതിയിലേക്ക് നയിച്ചതും ഡിഎൻഎ ടെസ്റ്റ് എന്ന തീരുമാനത്തിലേക്ക് എത്തിച്ചതും.
2017ൽ പച്മർഹിയിൽ നിന്നാണ് ഖാൻ പട്ടിയെ വാങ്ങിയത്. എന്നാൽ ശിവ്ഹാരെ ഇതാർസി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രീഡറിൽ നിന്നാണ് വാങ്ങിയത്. പട്ടിയുടെ ഡിഎൻഎ എടുത്താൽ ഏത് ഇനമാണെന്നും എവിടുത്തെ ബ്രീഡ് ആണെന്നും മനസിലാക്കി ഉടമയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.