ഡൽഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എട്ടു എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ സഭ വിട്ടുപോകില്ലെന്ന നിലപാടെടുത്തു.
നടപടി നേരിട്ട അംഗങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ അവസരം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് രണ്ടു തവണ സഭ നിര്‍ത്തിവെച്ചിരുന്നു. സഭയിലെ പാര്‍ട്ടി നേതാക്കന്മാര്‍ക്ക് സംസാരിക്കാമെന്നും, നടപടി നേരിട്ടവര്‍ സഭയ്ക്ക് വെളിയില്‍ പോകണമെന്നും ചെയറിലുണ്ടായിരുന്ന ഭുബനേശ്വര്‍ കാലിത ആവശ്യപ്പെട്ടു.
എന്നാല്‍ സഭ വിട്ടിറങ്ങാന്‍ കൂട്ടാക്കാതെ എംപിമാര്‍ സഭയില്‍ തുടര്‍ന്നതോടെ ബഹളം രൂക്ഷമായി. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞതായി ചെയര്‍ പ്രഖ്യാപിക്കുകായിരുന്നു. നാളെ രാവിലെ 9 മണിയ്ക്ക് രാജ്യസഭ വീണ്ടും ചേരും.
കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് റൂള്‍ബുക്ക് വലിച്ചുകീറുകയും രാജ്യസഭാ ഉപാധ്യക്ഷനെ ഉപരോധിക്കുകയും ചെയ്ത സംഭവത്തില്‍ സിപിഎം നേതാക്കളായ എളമരം കരീം, കെ കെ രാഗേഷ് തുടങ്ങി എട്ടു എംപിമാരെയാണ് രാജ്യസഭ ചെയര്‍മാന്‍ സസ്‌പെന്‍ഡ് ചെയ്തത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന എംപിയുമായ ഡെറക് ഒബ്രിയാന്‍ , സഞ്ജയ് സിങ് ( എഎപി), രാജീവ് സതവ് ( കോണ്‍ഗ്രസ്) റുപന്‍ ബോറ( കോണ്‍ഗ്രസ്) , സയീദ് നാസര്‍ ഹുസൈന്‍ ( കോണ്‍ഗ്രസ്), ഡോല സെന്‍ ( തൃണമൂല്‍ കോണ്‍ഗ്രസ്) എന്നിവരാണ് സസ്‌പെന്‍ഷനിലായ പ്രതിപക്ഷ എംപിമാര്‍. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.