കൊച്ചി: മലയാറ്റൂരിലെ പാറമടയിലുണ്ടായ സ്ഫോടനത്തിൽ പോലീസ് നരഹത്യയ്ക്ക് കേസെടുത്തു. പാറമട ഉടമ റോബിൻസൺ, നടത്തിപ്പുകാരൻ ബെന്നി എന്നിവർക്കെതിരേയാണ് കേസെടുത്തത്. നരഹത്യയ്ക്ക് പുറമേ, അനധികൃതമായി സ്ഫോടക വസ്തു കൈവശംവെച്ചതിനുള്ള കുറ്റവും ഇവർക്കെതിരേ ചുമത്തിയിട്ടുണ്ട്.
പാറമടയിലെ വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് വെടിമരുന്നും സൂക്ഷിച്ചിരുന്നത്. രണ്ട് തൊഴിലാളികളെയും ഇവിടെ പാർപ്പിച്ചിരുന്നു. പാറമട ഉടമകൾക്ക് ഈ കെട്ടിടത്തിൽ വെടിമരുന്ന് സൂക്ഷിക്കാനുള്ള ലൈസൻസ് ഇല്ലായിരുന്നുവെന്നാണ് അധികൃതർ നൽകുന്ന വിവരം. അപകടസ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള കെട്ടിടത്തിൽ വെടിമരുന്ന് സൂക്ഷിക്കാനാണ് ലൈസൻസ് അനുവദിച്ചിരുന്നത്. സംഭവത്തിൽ പോലീസിന് പുറമേ റവന്യൂ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തഹസിൽദാർക്കാണ് അന്വേഷണച്ചുമതല.
തിങ്കളാഴ്ച പുലർച്ചെയാണ് മലയാറ്റൂർ ഇല്ലിത്തോടിലെ പാറമടയോട് ചേർന്ന കെട്ടിടത്തിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടം പൂർണമായും തകർന്നു. കെട്ടിടാവശിഷ്ടങ്ങൾ ദൂരേക്ക് തെറിച്ചുവീണു. സമീപത്തെ മരങ്ങളും കടപുഴകി.