തിരുവനന്തപുരം : അരുവിപ്പുറം പ്രതിഷ്ഠയുടെയും ക്ഷേത്ര പ്രവേശന വിളംബരത്തിന്റെയും വഴിക്കുള്ള മുമ്പോട്ട് പോകലാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയ ക്ഷേത്ര ശ്രീകോവിൽ പ്രവേശനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കാലത്ത് ക്ഷേത്രത്തിനടുത്തു കൂടി വഴിനടക്കാൻ പോലും അനുവാദമില്ലാതിരുന്ന ജനതക്ക് ക്ഷേത്രത്തിൽ കടക്കാനുള്ള അനുമതി ലഭിച്ചത് ചരിത്രപരമായ പ്രത്യേകതയാണ്. അപ്പോഴും ആ വിഭാഗത്തിന് ശ്രീകോവിൽ നിഷിദ്ധമായിരുന്നു. ശ്രീകോവിലിൽ ആ സമുദായത്തിൽപെട്ട ശാന്തിക്കാർക്ക് കയറാമെന്നും പൂജചെയ്യാമെന്നുമുള്ള അവസ്ഥയുണ്ടാക്കിയത് ഈ സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്നതു കൊണ്ട് ഒരു പ്രത്യേക മതം, പ്രത്യേക ജാതി എന്നതല്ല ഗുരു ഉദ്ദേശിച്ചത്. ജാതിക്കും മതത്തിനുമല്ല മനുഷ്യത്വത്തിനാണ് പ്രാധാന്യം എന്നാണ് ഉദ്ദേശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.