മൂന്നാർ: മൂന്നാർ കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ, സെപ്റ്റംബർ 8 നാണ് പുലിയെ കെണിയിൽ കുടുങ്ങി ചത്ത നിലയിൽ കണ്ടെത്തിയത്. വനപാലകർ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഒന്നര വർഷം നീണ്ട പ്രതികാരത്തിൻ്റെ കഥ….
പുലിയെ കൊലപ്പെടുത്തിയ കേസിൽ കന്നിമല എസ്സ്റ്റേറ്റിലെ എ. കുമാറിനെ റിമാൻഡ് ചെയ്തു.
പകയുടെ കഥ ഇങ്ങനെ..
ഒന്നര വർഷം മുൻപ് കുമാറിന്റെ കറവപ്പശുവിനെ പുലി ആക്രമിച്ചു കൊന്നു. കുമാറിന്റെ ഏക വരുമാനമാർഗമായിരുന്നു ഓമനിച്ചു വളർത്തിയ ഈ പശു. പറമ്പിൽ മേയാൻ വിട്ട പശുവിനെ പട്ടാപ്പകലാണ് പുലി വകവരുത്തിയത്. അന്നു മുതൽ പുലിയെ പിടിക്കാൻ കെണിയൊരുക്കി ഇയാൾ കാത്തിരുന്നു.
പുലിയെ പിടികൂടുമെന്നും പ്രതികാരം വീട്ടുമെന്നും കുമാർ നാട്ടുകാരോടും പറഞ്ഞു.
മിക്ക ദിവസവും മറ്റാരും കാണാതെ കെണിയുടെ അടുത്തു പോയി പരിശോധന നടത്തുമായിരുന്നെന്ന് വനപാലകരുടെ ചോദ്യം ചെയ്യലിൽ കുമാർ വെളിപ്പെടുത്തി.
ഒടുവിൽ കെണിയിൽ കുടുങ്ങിയ പുലിയെ കുമാർ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
മൂന്നാർ എസിഎഫ് ബി.സജീഷ്കുമാർ, റേഞ്ച് ഓഫിസർ എസ്.ഹരീന്ദ്രനാഥ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.