ആലപ്പുഴ: സെൽഫി എടുക്കുന്നതിനിടെ കടലിൽ വീണ് കാണാതായ കുഞ്ഞിന്റെ മൃതദേഹം കിട്ടി. പാലക്കാട് കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണന്റെയും അനിതയുടെയും മകൻ ആദികൃഷ്ണയുടെ മൃതദേഹമാണ് കിട്ടിയത്. ഞായറാഴ്ച പകൽ രണ്ടരയോടെ ആലപ്പുഴ ബീച്ചിലാണ് അപകടമുണ്ടായത്.
സെൽഫിയെടുക്കുന്നതിനിടെ അമ്മയുടെ അടുത്തുനിന്ന കുട്ടി തിരയിൽ പെടുകയായിരുന്നു. ഇ.എസ്.ഐ. ആശുപത്രിക്കു സമീപത്തുള്ള ബീച്ചിലായിരുന്നു സംഭവം. രണ്ടു ദിവസമായി നടന്ന തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ച രാവിലെ 6.30ഓടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തൃശ്ശൂരിൽ ഒരുകല്യാണത്തിൽ പങ്കെടുത്തശേഷം അനിത, രണ്ടുമക്കളും സഹോദരന്റെ മകനുമായി ആലപ്പുഴയിലെത്തിയതാണ്. രണ്ടുദിവസമായി ആലപ്പുഴ ഇന്ദിരാ ജങ്ഷനിൽ വാടകയ്ക്കു താമസിക്കുന്ന ബന്ധുവായ ബിനുവിന്റെ വീട്ടിലുണ്ടായിരുന്നു.
ഞായറാഴ്ച ഇവർ മടങ്ങിപ്പോകാനിരിക്കുകയായിരുന്നു. പോകുന്നതിനു മുൻപ് ബിനുവുമൊത്ത് കടൽകാണാനാണ് എത്തിയത്. കുട്ടികളും അനിതയും സെൽഫിയെടുക്കുകയായിരുന്നു. വാഹനം റോഡിൽനിന്ന് മാറ്റിയിടാൻപോയ ബിനു തിരികെവരുമ്പോൾ കണ്ടത് അനിതയും കുട്ടികളും കൂറ്റൻ തിരയിലകപ്പെട്ട കാഴ്ചയാണ്. കരച്ചിൽ കേട്ടെത്തിയ ബിനു അനിതയെയും ആദികൃഷ്ണയുടെ സഹോദരനെയും അനിതയുടെ സഹോദരന്റെ മകനെയും രക്ഷിച്ചു. ആദികൃഷ്ണ കൈവിട്ടുപോകുകയായിരുന്നു.
ദിവസങ്ങളായി കടൽ പ്രക്ഷുബ്ധമായതിനാൽ ബീച്ചിലേക്ക് ആരെയും പോലീസ് കടത്തിവിട്ടിരുന്നില്ല. അതുകൊണ്ട് ഇവർ ഇ.എസ്.ഐ. ആശുപത്രിയുടെ പടിഞ്ഞാറുഭാഗത്തുകൂടിയാണ് ബീച്ചിലേക്കെത്തിയത്.