കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആലുവ നഗരസഭയിലും സമീപത്തെ ഏഴു പഞ്ചായത്തുകളിലും ഇന്ന് അർധരാത്രി മുതൽ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. സമ്പർക്കവ്യാപനം തുടരുന്ന ആലുവയിലും പരിസരപ്രദേശങ്ങളിലും സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് ജില്ലാതല കോവിഡ് അവലോകനത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രിപറഞ്ഞു.
ആലുവയ്ക്ക് സമീപത്തെ കീഴ്മാട്, ആലങ്ങാട്, കരുമാല്ലൂർ, ചൂർണിക്കര, ചെങ്ങമനാട്, എടത്തല, കടുങ്ങല്ലൂർ എന്നീ പഞ്ചായത്തുകളിലാണ് കർഫ്യൂ. കോവിഡ് വ്യാപനമുള്ള ഈ പ്രദേശങ്ങൾ ഒന്നിച്ച് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി പരിഗണിക്കുന്ന സാഹചര്യത്തിലാണിത്. കർഫ്യൂ മേഖലയിൽ രാവിലെ ഏഴു മുതൽ ഒൻപത് മണി വരെ മൊത്തവിതരണവും 10 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ചില്ലറ വിൽപനയും അനുവദിക്കും. മെഡിക്കൽ സ്റ്റോറുകൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാം.
കോവിഡ് ക്ലസ്റ്ററുകളായതിനാൽ ആലുവ നഗരസഭയും കീഴ്മാട് പഞ്ചായത്തും നേരത്തേ തന്നെ പൂർണമായും കണ്ടെയ്ൻമെന്റ് സോണുകളായിരുന്നു. വലിയ വ്യാപനം ഇല്ലാതിരുന്ന മറ്റു പഞ്ചായത്തുകളിൽ വാർഡ് അടിസ്ഥാനത്തിലായിരുന്നു കണ്ടെയ്ൻമെന്റ് സോൺ നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇത് ഫലം കാണാത്ത സാഹചര്യത്തിലാണ് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാക്കി കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.