കൊച്ചി: എഴുപുന്ന സ്വദേശിയായ യുവതി കൊച്ചിയിൽ മരിച്ച സംഭവത്തില്‍ കാമുകനെ കുടുക്കിയത് ലോഡ്ജില്‍ നല്കിയ ഫോണ്‍ നമ്പർ.
ബുധനാഴ്ച്ചയായിരുന്നു എഴുപുന്ന സ്വദേശിനിയായ പത്തൊമ്പത്കാരി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. വൈപ്പിന്‍ എടവനക്കാട് കാവുങ്കല്‍ വീട്ടില്‍ ഗോകുലിനെ (25) ആണ് സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റു ചെയ്തത്.
നഗരത്തിലെ ഒരു ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചശേഷം ഗോകുല്‍ സ്ഥലംവിടുകയായിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ ആണ് ഇരുവരും പരിചയപ്പെട്ടത്. ഇന്റര്‍വ്യൂവിനെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്.
ബുധനാഴ്ച ഇരുവരും സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഒരു ലോഡ്ജില്‍ മുറിയെടുത്തു. രക്തസ്രാവത്തെത്തുടർന്ന് പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതോടെ ഗോകുല്‍ ചില സുഹൃത്തുക്കളുടെ സഹായത്തോടെ യുവതിയെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പിന്നാലെ യുവാവ് ഇവിടെ നിന്നും മുങ്ങി.
പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവാവുമായി നിരന്തരം വിളിച്ചത് കണ്ടെത്തി. ഇതിനിടെ സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ലോഡ്ജിലും പോലീസെത്തി. ഇവിടെ മുറിയെടുത്തപ്പോള്‍ യുവാവ് തന്റെ നമ്പറും അഡ്രസ് പ്രൂഫും നല്‍കിയിരുന്നു. വൈകുന്നേരത്തോടെ പോലീസ് ഗോകുലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.