Kerala

കരിപ്പൂരിൽ വിമാനദുരന്തം; പൈലറ്റടക്കം 17 മരണം

കോഴിക്കോട്: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി താഴ്ചയിലേക്കു പതിച്ച് പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠേ അടക്കം 16 പേർ മരിച്ചു. സഹ പൈലറ്റും അപകടത്തിൽ മരിച്ചു.കരിപ്പൂരിലെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം. വ്യോമയാന മന്ത്രിക്ക് ഇത്തരത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഡിജിസിഎ നല്‍കിയിട്ടുണ്ട്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. പൈലറ്റിന് റണ്‍വേ കാണാന്‍ സാധിച്ചില്ല. സാങ്കേതിക തകരാറുകള്‍ വിമാനത്തിനില്ല. വിമാനം റണ്‍വേയിലേക്ക് എത്തുമ്പോള്‍ മോശം കാലാവസ്ഥയായിരുന്നു. റണ്‍വേയില്‍ കൃത്യമായി ഇറക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. പൈലറ്റ് ഇക്കാര്യം കണ്‍ട്രോള്‍ റൂമിലേക്ക് അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരങ്ങള്‍.

കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ ഇനി കണ്ണൂരിൽ ഇറങ്ങുമെന്ന് ഡീജീസിഎ അറിയിച്ചു.

പിലാശേരി ഷറഫുദീൻ, ചെർക്കളപ്പറമ്പ് രാജീവൻ എന്നിവരുടെ മൃതദേഹം ബേബി മെമ്മോറിയൽ ആശുപത്രിയിലുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച 5 പേർ മരിച്ചു.

ഫറോക്ക് ക്രസന്റ് ആശുപത്രിയിലെത്തിച്ച ഒരു സ്ത്രീ മരിച്ചു. രണ്ടു മൃതദേഹങ്ങൾ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബായ്–കോഴിക്കോട് വിമാനം രാത്രി 7.45–ഓടെയാണ് അപകടത്തിൽപ്പെട്ടത്.

35 അടി താഴ്ചയിലേക്കു പതിച്ച വിമാനം രണ്ടായി പിളർന്നു. യാത്രക്കാരിൽ 175 പേർ മുതിർന്നവരും 10 പേർ കുട്ടികളുമാണ്. ഇവർക്കു പുറമേ നാല് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു. വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു. നമ്പർ: 0483 2719493.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top