ഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐക്ക്. കേസ് സിബിഐയ്ക്ക് കൈമാറാനുള്ള ബിഹാർ സർക്കാരിന്റെ ശുപാർശ അംഗീകരിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തതമാക്കി. സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പട്നയിൽ രജിസ്റ്റർ ചെയ്ത കേസ് മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നടി റിയ ചക്രബർത്തി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയാണ് തുഷാർ മെഹ്ത ഇക്കാര്യം അറിയിച്ചത്.
സുശാന്തിന്റെ പിതാവ് കെ.കെ. സിങ്ങാണ് റിയക്കെതിരെ പട്ന പോലീസിൽ പരാതി നൽകിയത്. മകന്റെ അക്കൗണ്ടിൽനിന്ന് റിയ ചക്രബർത്തി 15 കോടി രൂപ അനധികൃതമായി കൈമാറ്റം ചെയ്യുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതിയിൽ കെ.കെ. സിങ് ആരോപിച്ചു.
മുംബൈയിൽ നടന്ന സംഭവത്തിൽ ബിഹാർ പോലീസിന്റെ അധികാര പരിധി ചോദ്യം ചെയ്താണ് റിയ സുപ്രീം കോടതിയെ സമീപിച്ചത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ചൊവ്വാഴ്ചയാണ് കേസ് സി.ബി.ഐക്ക് കൈമാറാൻ ശുപാർശ ചെയ്തത്.
ബിഹാറിൽനിന്നുള്ള അന്വേഷണസംഘത്തോട് മുംബൈ പോലീസ് സഹകരിക്കുന്നില്ലെന്ന പരാതിയും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. കേസ് സി.ബി.ഐക്ക് വിടുന്നതിനെ മഹാരാഷ്ട നേരത്തേതന്നെ എതിർത്തിരുന്നു.