കൊൽക്കത്ത: പശ്ചിമ ബംഗാൾ പിസിസി അധ്യക്ഷൻ സോമൻ മിത്ര അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 1.30 ഓടെ ആയിരുന്നു അന്ത്യം. ഹൃദയ,വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഈ മാസം ആദ്യം സോമൻ മിത്രയെ കൊൽക്കത്തയിലെ ആശുപത്രയിൽ പ്രവേശിപ്പിച്ചിരുന്നു.
സോമൻ മിത്രയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്.
സംഭവബഹുലമായിരുന്നു സോമൻ മിത്രയുടെ രാഷ്ട്രീയ ജീവിതം.
1972 മുതൽ 2006 വരെ ചൗരിംഗീ ജില്ലയിലെ സിയാൽദ മണ്ഡലത്തെയാണ് നിയമസഭയിൽ പ്രതിനിധീകരിച്ചത്.
2019-ൽ ഇടതുപക്ഷവുമായി സംഖ്യമുണ്ടാക്കുന്നതിൽ സോമൻ മിത്രയുടെ നിലപാടാണ് നിർണായകമായത്. 2008-ൽ കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടിയുണ്ടാക്കിയ സോമൻ മിത്ര 2009-ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
2009 മുതൽ 2014-വരെ ഡയമണ്ട് ഹാർബർ ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് തൃണമൂൽ എംപിയായിരുന്നു. 2014-ൽ തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ച് അദ്ദേഹം കോൺഗ്രസിലേക്ക് മടങ്ങി എത്തി.