തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് നൽകിയ മൊഴി എൻഐഎ സംഘത്തിന് മുന്നിലും ആവർത്തിച്ച് എം. ശിവശങ്കർ. കേസിലെ പ്രതികളായ സ്വപ്നയുമായും സരിത്തുമായും തനിക്ക് സുഹൃത്ത് ബന്ധം മാത്രമേയുള്ളുവെന്നാണ് ശിവശങ്കർ എൻഐഎയ്ക്ക്മൊഴി നൽകിയത്.
സ്വർണക്കടത്തിൽ തനിക്ക് പങ്കില്ലെന്നും കേസിലെ മറ്റ് പ്രതികളെ അറിയില്ലെന്നുമാണ് ശിവശങ്കറിന്റെ മൊഴി. വിവരങ്ങൾ ശിവശങ്കർ അറിഞ്ഞിരുന്നുവെന്ന സരിത്തിന്റെ മൊഴി ശിവശങ്കർ നിഷേധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം എൻഐഎ നടത്തിയ അഞ്ച് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിലാണ് ശിവശങ്കർ ഇക്കാര്യം പറഞ്ഞിരുന്നത്.
നേരത്തെ കസ്റ്റംസിന് നൽകിയ മൊഴി പരിശോധിച്ചാണ് എൻഐഎ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്തത്. കേസിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറിന് നോട്ടീസ് നൽകിയതായാണ് സൂചന. തിങ്കളാഴ്ച കൊച്ചിയിലെ എൻ ഐ എ ആസ്ഥാനത്ത് എത്താനാണ് നിർദ്ദേശം.
സ്വർണം പിടികൂടുന്നതിന് മുമ്പ് പ്രതികൾ ശിവശങ്കറിന്റെ ഓഫീസിലെത്തി കണ്ടോയെന്ന കാര്യം കൂടി എൻഐഎ അന്വേഷിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളും എൻഐഎ പരിശോധിക്കും. ഇതിനായി ജൂലായ് ഒന്ന് മുതൽ 12 വരെയുള്ള സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടിട്ടുണ്ട്.