തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുൻ ഐ.ടി സെക്രട്ടറി എം ശിവശങ്കറിനെ എൻ.ഐ.എ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ശിവശങ്കറിന് എൻ.ഐ.എ നോട്ടീസ് നൽകി.
വ്യാഴാഴ്ച എൻ.ഐ.എ സംഘം ശിവശങ്കറിനെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻ.ഐ.എ ആവശ്യപ്പെട്ടത്.
കസ്റ്റംസിന് നൽകിയ അതേ മൊഴിയാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ ശിവശങ്കർ എൻഐഎ സംഘത്തോടും ആവർത്തിച്ചത്. സ്വർണക്കടത്തിൽ തനിക്ക് പങ്കില്ലെന്നും സ്വപ്നയും സരിത്തുമായി സുഹൃത്ത് ബന്ധം മാത്രമേയുള്ളുവെന്നാണ് ശിവശങ്കർ എൻ.ഐ.എക്ക് മൊഴി നൽകിയത്. സ്വർണക്കടത്ത് വിവരങ്ങളെല്ലാം ശിവശങ്കർ അറിഞ്ഞിരുന്നുവെന്ന സരിത്തിന്റെ മൊഴി ശിവശങ്കർ നിഷേധിക്കുകയും ചെയ്തിരുന്നു.
സ്വർണം പിടികൂടുന്നതിന് മുമ്പ് പ്രതികൾ ശിവശങ്കറിന്റെ ഓഫീസിലെത്തി കണ്ടോയെന്ന കാര്യം കൂടി എൻഐഎ സംഘം അന്വേഷിക്കുന്നുണ്ട്. ഇതിനായി സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളും എൻഐഎ പരിശോധിക്കും. ജൂലായ് ഒന്ന് മുതൽ 12 വരെയുള്ള സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇവ നൽകാമെന്ന് ചീഫ് സെക്രട്ടറി അറിയിക്കുകയും ചെയ്തു.