പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ഡൗൺ ഏർപ്പെടുത്തി. മന്ത്രി എ.കെ. ബാലനാണ് ലോക് ഡൗൺപ്രഖ്യായാപിച്ചത്.
മറ്റ് സ്ഥലങ്ങളെ കുറിച്ച് പിന്നീട് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. മുതുമല, തൃത്താല, തുടങ്ങിയ സമീപ പഞ്ചായത്തുകളിലും ആളുകളിൽ കോവിഡ് ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്. ഇവിടങ്ങളിൽ കൂടുതൽ റാപ്പിഡ് ടെസ്റ്റ് നടത്തി പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ലോക്ഡൗൺ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ പാലിച്ചേ മതിയാകൂ. ക്ലസ്റ്റർ മേഖലയിൽ രോഗത്തെ പിടിച്ചുനിർത്തുവെന്ന് ഉറപ്പാക്കണം. എങ്കിൽ മാത്രമേ ഒരു ക്ലസ്റ്റർ പ്രദേശത്തെ രോഗികളിൽനിന്ന് മറ്റൊരിടത്തേക്ക് വ്യാപിക്കുന്നത് തടയാനാകു.
പാലക്കാട് ജില്ലയിലെ പട്ടാമ്പി കോവിഡ് ക്ലസ്റ്ററായി മാറിക്കഴിഞ്ഞു. പട്ടാമ്പി മാർക്കറ്റുമായി ബന്ധപ്പെട്ടാണ് ഈ ക്ലസ്റ്റർ പ്രകടമായത്. ഇത് മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കണമെങ്കിൽ പട്ടാമ്പിയിൽ കണ്ടെയ്ൻമെന്റ് നിർബന്ധമായി പാലിച്ചേ മതിയാകൂ. പോലീസ്, ഫയർ ഫോഴ്സ്, ആശുപത്രി, സർക്കാർ ഓഫീസുകൾ,അവശ്യ സർവീസുകൾ എന്നിവ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ എന്നും മന്ത്രി പറഞ്ഞു.
ആവശ്യത്തിനു മാത്രമേ ആളുകൾ പുറത്തിറങ്ങാവൂ. പൊതുഗതാഗതം പാടില്ല. മേഖലയിലൂടെ കടന്നുപോകുന്ന വാഹങ്ങൾ അവിടങ്ങളിൽ ആളുകളെ ഇറക്കാനോ കയറ്റാനോ പാടില്ല. ക്ലസ്റ്ററുകൾ രൂപപ്പെട്ട് സൂപ്പർ സ്പ്രെഡിലേക്കും കമ്യൂണിറ്റി സ്പ്രെഡിലേക്കും പോകാൻ സാധ്യതയുള്ളതിനാലാണ് കടുത്ത നിയന്ത്രണങ്ങൾ സ്വീകരിക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചത്.
4500 റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ നടത്തുമെന്നും അതിലൂടെ എന്താണ് ജില്ലയുടെ സ്ഥിതിയെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ട് മുൻസിപ്പാലിറ്റികൾ അടക്കം 47 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുക. ഇതിൽ 28 എണ്ണം കണ്ടെയ്ൻമെന്റ് സോണുകളാണെന്നും മന്ത്രി പറഞ്ഞു.