തിരുവനന്തപുരം: മന്ത്രിമാരുടെ സ്റ്റാഫിന് പെരുമാറ്റച്ചട്ടം ഏർപ്പെടുത്താൻ സിപിഎം തീരുമാനം. പാർട്ടിക്ക് സർക്കാരിൽ നിയന്ത്രണം കുറയുന്നുവെന്ന വിലയിരുത്തലിന്റെ
പശ്ചാത്തലത്തിലാണ് തീരുമാനം. മന്ത്രിമാരുടെ പ്രധാനപ്പെട്ട സ്റ്റാഫുകളുടെ യോഗം വിളിക്കും.
നേരത്തെ സ്റ്റാഫിനു മേൽ കൃത്യമായ നിയന്ത്രണം പാർട്ടിക്ക് ഉണ്ടായിരുന്നു. ഇടക്കാലത്ത് അത്തരമൊരു നിയന്ത്രണം കുറഞ്ഞുവെന്ന വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് യോഗം വിളിക്കുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണ വിധേയമായതും ഈ നടപടിക്ക് കാരണമായിട്ടുണ്ട്. ഈ മാസം 23ന് യോഗം ചേരും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗം വിളിച്ചത്.
സ്വർണ്ണക്കടത്തു കേസിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ പാർട്ടി കർശനമായി ഇടപെടാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ തങ്ങളുടെ ഇഷ്ടപ്രകാരം കാര്യങ്ങൾ നടപ്പാക്കി എന്ന വിമർശനം പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗം വിളിച്ചത്.