കൊച്ചി: സ്വർണ ഇറക്കുമതി ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ വൻ ഇടിവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. സ്വർണ്ണ ഇറക്കുമതിയിൽ ഇക്കാലയളവിൽ 94 ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
2019 -20 ൽ ഇതേ കാലയളവിൽ മഞ്ഞലോഹത്തിന്റെ ഇറക്കുമതി 11.5 ബില്യൺ ഡോളറായിരുന്നു .ഇത് ഏകദേശം 86250 കോടി രൂപ. എന്നാൽ ഇത്തവണ അത് 688 മില്യൺ ഡോളറിന്റേതായി കുറഞ്ഞു . അതായത് 5160 കോടി രൂപ.
വെള്ളി ഇറക്കുമതിയിലും 45 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.
സ്വർണം വെള്ളി ഇറക്കുമതിയിലുണ്ടായ ഇടിവ് രാജ്യത്തിന്റെ വ്യാപാര കമ്മി, 2020-21 ലെ ആദ്യ ക്വാർട്ടറിൽ 9.12 ബില്യൺ ഡോളറായി ചുരുക്കാൻ സഹായിച്ചു.
2019 -20 ലെ ഇതേ കാലയളവിൽ ഇത് 45.96 ബില്യൺ ഡോളറായിരുന്നു.
വ്യാപാര കമ്മി കുറയുന്നതുമൂലം 2019-20 ലെ നാലാം ക്വാർട്ടറിൽ ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് മിച്ചം 0.6 ബില്യൺ ഡോളറായും ജി ഡി പി യുടെ .01 ശതമാനമായും രേഖപ്പെടുത്തി.
മുൻ വർഷം ഇതേ കാലയളവിൽ ഇത് 4.6 ബില്യൺ ഡോളറും ജി ഡി പി യുടെ 0.7വുമായിരുന്നു.
കഴിഞ്ഞ വർഷം ഡിസംബർ മുതൽ സ്വർണ ഇറക്കുമതി വളർച്ചാ സൂചിക താഴോട്ടാണ്.
ഇന്ത്യ പ്രതിവർഷം 800- 1000 ടൺ സ്വർണ്ണമാണ് ഇറക്കുമതി ചെയ്യുന്നത്.
ഇറക്കുമതി ഇടിഞ്ഞതോടെ ആഭ്യന്തര വിപണിയിൽ പഴയ സ്വർണ വിൽപന വർദ്ധിച്ചത് ജ്വല്ലറി വ്യവസായത്തിന് അനുകൂല ഘടകമാണെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന ട്രഷറര്‍ എസ്.അബ്ദുല്‍ നാസര്‍ വ്യക്തമാക്കി