മലപ്പുറം: മലപ്പുറം വേങ്ങര സ്വദേശിയും ദ ഡീപ് സീ ഫുഡ് കമ്പനി ചെയർമാനുമായ കല്ലന്‍ ഹംസക്കുട്ടി(കോയ)ക്ക് യുഎഇ ബിസിനസ് എക്‌സലന്‍സി ഗോള്‍ഡ് വിസ (ഗോള്‍ഡ് കാര്‍ഡ്).സമുദ്രോല്‍പ്പന്ന കയറ്റുമതി, വിതരണ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് ഹംസക്കുട്ടിക്ക് ഗോള്‍ഡ് കാര്‍ഡ് ലഭിച്ചത്.
സമുദ്രോല്‍പ്പന്ന കയറ്റുമതി രംഗത്തുള്ള ഒരാള്‍ക്ക് യുഎഇയുടെ ഈ അംഗീകാരം ലഭിക്കുന്നത് ആദ്യമായാണ്.
ദ ഡീപ് സീ ഫുഡ് കമ്പനി 35 വര്‍ഷമായി സമുദ്രോല്‍പ്പന്ന കയറ്റുമതി രംഗത്ത് സജീവമാണ്.കേരളത്തില്‍ നിന്നുമുള്ള സമുദ്രോല്‍പ്പന്നങ്ങള്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്ന കമ്പനിക്ക് യുഎഇ,സൗദി,ഒമാന്‍ എന്നിവടങ്ങളില്‍ മികച്ച വിപണി പങ്കാളിത്തമാണുള്ളത്.ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമേ അമേരിക്ക,യൂറോപ്പ്, ചൈന,തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കും കമ്പനി കയറ്റുമതി ചെയ്യുന്നുണ്ട്.കേരളത്തിലും കമ്പനിയുടെ ഉത്പന്നങ്ങള്‍ ലഭ്യമാണ്.
2019 മെയിലാണ് യുഎഇ പ്രധാന മന്ത്രി ഷെയിഖ് മൊഹമ്മദ് ബിന്‍ അല്‍ മക്തും നിക്ഷേപകര്‍, എഞ്ചീനീയര്‍മാര്‍,ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, വിദ്യാര്‍ഥികള്‍, കലാകാരന്മാര്‍ എന്നിവര്‍ക്ക് ദീര്‍ഘകാല വിസയായ ഗോള്‍ഡ് കാര്‍ഡ് പ്രഖ്യാപിച്ചത്.ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്കായിരുന്നു ആദ്യത്തെ ഗോള്‍ഡ് കാര്‍ഡ് ലഭിച്ചത്.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ആസാദ് മൂപ്പന്‍, അല്‍-ഷമാലി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സി.കെ അബ്ദുള്‍ മജീദ്, അരോമ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ പി.കെ സജീവ് തുടങ്ങിയവര്‍ക്കും യുഎഇ ഗോള്‍ഡ് കാര്‍ഡ് ലഭിച്ചിട്ടുണ്ട്.