ആലപ്പുഴ: കാർത്തികപ്പള്ളി വലിയകുങ്ങരയിൽ പതിനൊന്ന് വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മ അറസ്റ്റിൽ. ചിറ്റൂർ വീട്ടിൽ അശ്വതിയെ തൃക്കുന്നപുഴ പോലീസാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണാകുറ്റം, ജൂവെൈൽ ജസ്റ്റിസ് ആക്ട് എന്നി വകുപ്പുകൾ ചുമത്തിയാണ് അശ്വതിക്ക് മേൽ ചുമത്തിയിരിക്കുന്നത്. അമ്മയുടെ മാനസികവും ശാരീരികവുമായ പീഡനമാണ് കുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കുട്ടിയ്ക്ക് മർദ്ദനമേറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായെന്ന് തൃക്കുന്നുപുഴ സി ഐ ആർ. ജോസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് അശ്വതിയുടെ ആദ്യ വിവാഹത്തിലെ മകൾ ആറാംക്ലാസ്സുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തിനു തലേ ദിവസവും കുട്ടിയ്ക്ക് മർദ്ദനമേറ്റു. വീട്ടിൽ നിന്നും ഇറക്കി വിടുമെന്നും അമ്മ പറഞ്ഞു. ഇതിൻ്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയത്. കുട്ടിയെ ഉപദ്രവിക്കുന്നതായുള്ള പരാതിയിൽ നേരത്തെ പിങ്ക് പോലീസും ചൈൽഡ് ലൈനും പോലീസിനു നൽകിയ റിപ്പോർട്ടും അമ്മയുടെ അറസ്റ്റിന് കാരണമായി.
അശ്വതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതി രൂപികരിച്ച് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു . ഇവരെ ശനിയാഴ്ച്ച കോടതിയിൽ ഹാജരാക്കും. മരിച്ച കുട്ടിയെ കൂടാതെ രണ്ടാം വിവാഹത്തിൽ അശ്വതിയ്ക്ക് മൂന്നു വയസ്സുള്ള മറ്റൊരു കുട്ടി കൂടിയുണ്ട്.