Breaking News

ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ല; ചൈനയ്ക്ക് ഇന്ത്യൻ സേന ശക്തമായ മറുപടി നല്‍കി: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ല. ചൈനയ്ക്ക് ഇന്ത്യന്‍ സേന ശക്തമായ മറുപടി നല്‍കി.  ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അതിർത്തിയിൽ ചൈന കടന്നുകയറിയിട്ടില്ല. നമ്മുടെ ഒരു സൈനിക പോസ്റ്റിൽ പോലും അവർ അധീശത്വം സ്ഥാപിച്ചിട്ടുമില്ല. ചൈനയ്ക്ക് ഇന്ത്യൻ സേന ശക്തമായ മറുപടി നല്‍കി.” മോദി പറഞ്ഞു.

ഇന്ത്യയെ കണ്ണുവച്ചവരെ പാഠം പഠിപ്പിച്ചു. സൈന്യം ഏതു നീക്കത്തിനു തയ്യാറാണ്. ഒന്നിച്ച്‌ ഏതു മേഖലയിലേക്കും നീങ്ങാൻ ഇന്ത്യ സജ്ജമാണ്. ഭൂമിയിലും ആകാശത്തും ജലത്തിലും ഇന്ത്യയെ സംരക്ഷിക്കാൻ സേന സജ്ജമായിക്കഴിഞ്ഞു. ഈ ശേഷിയുള്ള സേനയെ നേരിടാൻ എതിരാളികൾ മടിക്കും. ചൈനീസ് അതിർത്തിയിൽ നേരത്തെ വലിയ ശ്രദ്ധ ഇല്ലായിരുന്നു. ഇന്നവിടെ ഇന്ത്യൻ സേന വലിയ ശ്രദ്ധ കാട്ടുന്നു. സേനയ്ക്ക് ഉചിതമായ നടപടിക്ക് സ്വാതന്ത്ര്യം നല്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

സൈനികര്‍ക്കൊപ്പം ശക്തമായി നില്‍ക്കുന്നതായി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. അതിര്‍ത്തിയിലെ സാഹചര്യം പ്രതിപക്ഷ പാര്‍ട്ടികളെ ദിവസവും അറിയിക്കണമെന്ന ആവശ്യവും സോണിയ ഉന്നയിച്ചു.

അന്താരാഷ്ട്ര കരാറുകള്‍ക്കനുസരിച്ച്‌ മാത്രമേ സൈനികര്‍ക്ക് ആയുധം ഉപയോഗിക്കാനാവൂ എന്ന് എല്ലാവരും മനസ്സിലാക്കണമ്ന് എന്‍സിപി നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ ശരത് പവാര്‍ യോഗത്തില്‍ പറഞ്ഞു. അതിര്‍ത്തിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരുകാരണവശാലും നിര്‍ത്തിവെയ്ക്കരുതെന്നും മ്യാന്മാറിലും ബംഗ്ലാദേശിലുമുള്ള ചൈനീസ് പിന്തുണയോടെ നടക്കുന്ന പ്രവൃത്തികള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണെന്നും എന്‍പിപി നേതാവ് കൊണ്‍റാദ് സാങ്മ പറഞ്ഞു.

ലോക് കല്യാണ്‍ മാര്‍ഗ്ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ്സിങ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. എസ്. ജയശങ്കര്‍, ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എന്നിവര്‍ പങ്കെടുത്തു. സര്‍വ്വകക്ഷി യോഗത്തില്‍ ഇരുപത് പാര്‍ട്ടികളുടെ നേതാക്കളാണ് പങ്കെടുത്തത്. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ എന്നിവരും സംസാരിച്ചു.

 
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top