പാലാ:കോളേജില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടി ഇതുവരെ വീട്ടില്‍ എത്തിയിട്ടില്ല. രണ്ട് ദിവസമായി 20 കാരി അഞ്ജു പി ഷാജിയെ കാണാതായിട്ട്. പാലാ ചേര്‍പ്പുങ്കലിലെ ബിവിഎം കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെയാണ് കാണാതായത്.
തെരച്ചില്‍ തുടരുകയാണ്. അഞ്ജുവിന്റെ ബാഗും കുടയും ചേര്‍പ്പുങ്കല്‍ പാലത്തില്‍ കണ്ടതിനെത്തുടര്‍ന്ന് അഗ്‌നിരക്ഷാസേന മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നും തെരച്ചില്‍ തുടരാനാണ് പൊലീസും അഗ്നിരക്ഷാസേനയും തീരുമാനിച്ചിട്ടുള്ളത്.
കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളേജില്‍ ബി.കോം.വിദ്യാര്‍ഥിനിയാണ് അഞ്ജു. സര്‍വകലാശാല അനുവദിച്ച പരീക്ഷാകേന്ദ്രം ചേര്‍പ്പുങ്കലിലായിരുന്നു. സെമസ്റ്ററിലെ അവസാന പരീക്ഷ ശനിയാഴ്ചയാണ് നടന്നത്. പരീക്ഷയ്ക്കിടെ അഞ്ജു കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതര്‍ വിദ്യാര്‍ഥിനിയെ ശാസിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതേ തുടര്‍ന്നാണ് അഞ്ജുവിനെ കാണാതായതെന്നും നന്നായി പഠിക്കുന്ന തന്റെ മകള്‍ കോപ്പിയടിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ഷാജി പറഞ്ഞു. പൊലീസിനു നല്‍കിയ പരാതിയിലും ഇത് പറഞ്ഞിട്ടുണ്ട്.
പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കോളേജ് അധികൃതര്‍ ഗുരുതരമായ അനാസ്ഥ കാട്ടിയതായി ബന്ധുക്കള്‍ ആരോപിച്ചു. കോപ്പിയടിച്ച് പിടിച്ചെന്ന ആരോപണം സത്യമാണെങ്കില്‍ രക്ഷിതാക്കളെയോ പഠിക്കുന്ന കോളേജ് അധികൃതരെയോ അറിയിക്കാതെ കുട്ടിയെ തനിയെ മടക്കി അയച്ചത് എന്തിനെന്നും ബന്ധുക്കള്‍ ചോദിച്ചു. ശനിയാഴ്ച കാണാതായ കുട്ടിക്കുവേണ്ടി ഇന്നലെ മുഴുവന്‍ തെരച്ചില്‍ നടത്തി. ഇതുവരെ കോളേജ് അധികൃതരില്‍ നിന്ന് തങ്ങള്‍ക്ക് യാതൊരു പ്രതികരണവും ലഭിക്കാത്തതില്‍ രക്ഷിതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/B8oWyKCDLCh5udRZR9Vcje