Film News

24-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി

തിരുവനന്തപുരം: 24-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കമാകും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി എ കെ ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയാകും. നടി ശാരദയാണ് ചടങ്ങിലെ വിശിഷ്ടാതിഥി.

മൂന്നാം ലോക രാജ്യങ്ങളിലെ സിനിമകള്‍ക്ക് പ്രാധാന്യം നല്‍കുന്ന മേളയില്‍ അധിനിവേശത്തിനെതിരെ സിനിമ സമരായുധമാക്കിയ സോളാനസിന്റെ ഡോക്യുമെന്ററി ഉള്‍പ്പടെ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഈജിപ്ഷ്യന്‍ സംവിധായകന്‍ ഖൈറി ബെഷാറ, ഇറാനിയന്‍ നടി ഫാത്തിമ മൊദമ്മദ് ആര്യ, കസാഖ് സംവിധായകന്‍ അമീര്‍ കരാക്കുലോവ്, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോന്‍, മറാത്തി സംവിധായകന്‍ നാഗരാജ് മഞ്ജുളെ എന്നിവരാണ് അന്താരാഷ്ട്ര മല്‍സര വിഭാഗത്തിലെ ജൂറി അംഗങ്ങള്‍.

ഇസ്രായേലി ചലച്ചിത്രനിരൂപകന്‍ നച്ചും മോഷിയ, ഇന്ത്യന്‍ ചലച്ചിത്ര നിരൂപകന്‍ സിലാദിത്യാസെന്‍, ബംഗ്ളാദേശി തിരക്കഥാകൃത്ത് സാദിയ ഖാലിദ് എന്നിവരാണ് ഫിപ്രസ്കി ജൂറി അംഗങ്ങള്‍. ചലച്ചിത്രനിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രസ്കി നല്‍കുന്ന രണ്ട് അവാര്‍ഡുകള്‍ ഈ ജൂറി നിര്‍ണയിക്കും.

മൂന്നാംലോക സിനിമ’ എന്ന ചലച്ചിത്രപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായ അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. സൊളാനസിന്റെ അഞ്ച് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.


എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 15 വിഭാഗങ്ങളിലായി 73 രാജ്യങ്ങളില്‍നിന്നുള്ള 186 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ 14 ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ‘കണ്‍ട്രി ഫോക്കസ്’ വിഭാഗത്തില്‍ സമകാലിക ചൈനീസ് ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായി നാല് ചൈനീസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ‘കാലിഡോസ്‌കോപ്പ്’ വിഭാഗത്തില്‍ മൂത്തോന്‍, കാന്തന്‍ എന്നീ മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ അഞ്ചു സിനിമകളാണുള്ളത്. ‘എക്സ്പിരിമെന്റാ ഇന്ത്യ’ എന്ന വിഭാഗത്തില്‍ 10 പരീക്ഷണ ചിത്രങ്ങളാണുള്ളത്. വിഭജനാനന്തര യുഗോസ്ളാവിയന്‍ ചിത്രങ്ങളുടെ പാക്കേജാണ് മേളയുടെ മറ്റൊരു ആകര്‍ഷണം. യുഗോസ്ളാവിയ, സെര്‍ബിയ, ക്രൊയേഷ്യ, മാസിഡോണിയ തുടങ്ങിയ രാജ്യങ്ങളായി വിഭജിച്ച ശേഷം നിര്‍മ്മിക്കപ്പെട്ട ഏഴു സിനിമകള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ‘കണ്ടമ്ബററി മാസ്റ്റേഴ്സ് ഇന്‍ ഫോക്കസ്’ എന്ന വിഭാഗത്തില്‍ സമകാലിക ലോക ചലച്ചിത്രാചാര്യന്‍മാരായ ടോണി ഗാറ്റ്ലിഫിന്റെയും റോയ് ആന്‍ഡേഴ്സന്റെയും സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മലയാളം റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ ശാരദയുടെ 7 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top