കരുനെച്ചി ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 5 കുടുംബങ്ങൾ വാടകയ്ക്കു താമസിക്കുന്ന വൃന്ദാവൻ ബിൽഡിങ്ങിലാണ് സംഭവം. പകൽ സമയത്ത് ഇവരുടെ താമസ സ്ഥലത്തു നിന്നു കരച്ചിലും ഞരക്കവും കേട്ടതായി സമീപത്തു താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പറയുന്നു. രാമപുരം ഭാഗത്തു നിന്നെത്തി വാടകയ്ക്കു താമസിക്കുന്ന കുഞ്ഞപ്പന്റെ കുടുംബത്തെക്കുറിച്ച് സമീപവാസികൾക്കു പരാതികളില്ല.
അയൽ വീട്ടുകാരുമായി സൗഹൃദം ഉണ്ടായിരുന്നു ഇവർക്ക്. സൂര്യയും സഹോദരനും ദിവസവും സ്കൂളിൽ പോകുന്നതും തിരികെ വരുന്നതും കാണാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. ചില ദിവസങ്ങളിൽ സൂര്യയെ സ്കൂളിൽ സാലി സ്കൂളിൽ അയക്കാറില്ലായിരുന്നു. ആശുപത്രിയിൽ പോകണമെന്നു പറഞ്ഞാണു ഇങ്ങനെ ചെയ്തിരുന്നതെന്നാണ് പറയപ്പെടുന്നത്.
മരണ വിവരം അറിഞ്ഞതോടെ നാടിന്റെ പല ഭാഗങ്ങളിൽ നിന്ന് നിരവധി പേർ കരുനെച്ചിയിൽ എത്തി. വിശദമായ പരിശോധനകൾക്കായി പൊലീസ് വീട് പൂട്ടി സീൽ ചെയ്തിരിക്കുകയാണ്. ഇന്ന് ശാസ്ത്രീയ പരിശോധന വിഭാഗം, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തു എത്തും. പൊലീസ് കസ്റ്റഡിയിലെടുത്ത സാലിയെ രാത്രി വൈകിയും ചോദ്യം ചെയ്യുകയാണ്. മകളെ കൊലപ്പെടുത്തിയതായി സാലി സമ്മതിച്ചുവെന്നാണു സൂചന.
സാലി പലതവണ മാനസികവൈകല്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഏതാനും മാസം ചികിത്സയിലായിരുന്നുവെന്നും ഭർത്താവ് കൊച്ചുരാമൻ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും ഇവർ പ്രശ്നം ഉണ്ടാക്കിയിരുന്നു. സൂര്യയും സാലിയും തമ്മിൽ വഴക്കിടാറുണ്ടെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.