കൊച്ചി:വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളികാമറ വച്ച് മോന്സന് മാവുങ്കല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായി മൊഴി.മോന്‍സനെതിരെ പീഡന പരാതി നല്കിയ യുവതിയാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. ഉന്നതര്‍ പലരും ബ്ലാക്ക് മെയിലിങ് ഭയന്നാണ് മോന്‍സനെതിരെ മൗനം പാലിക്കുന്നതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.
മോന്സന് മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടിലാണ് ചികിത്സാകേന്ദ്രമുണ്ടായിരുന്നത്. സൗന്ദര്യ വര്‍ധക ചികിത്സയും മസാജിങ്ങുമാണ് ഇവിടെ നടന്നിരുന്നത്. ഈ ചികിത്സാ കേന്ദ്രത്തിനുള്ളില്‍ ഒളികാമറ ഘടിപ്പിച്ചിരുന്നതായാണ് പെണ്‍കുട്ടി പറയുന്നത്. എട്ടോളം ഒളികാമറകൾ ഉണ്ടെന്നാണ് യുവതി മൊഴി നൽകിയെന്നാണ് റിപ്പോർട്ട്. മോന്‍സന്റെ ചികിത്സതേടി എത്തിയവര്‍ പലരും ക്യാമറയില്‍ പെട്ടിട്ടുണ്ട്. ഇതില്‍ ഉന്നതരും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. മോന്സന് കോടികള്‍ തിരിച്ചു നല്കാന് ഉള്ള പലരും ബ്ലാക്ക് മെയിലിങ് ഭയന്നാണ് പരാതിനല്‍കാത്തത്. മസാജ് സെന്ററില്‍ പരിശോധനനടത്തിയ ക്രൈംബ്രാഞ്ച് സംഘം നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തു. ഫോറന്‍സിക്ക് വിഭാഗവും പരിശോധനയ്ക്ക് എത്തി.
പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് മോന്‍സനെതിരെ പീഡന പരാതി ഉയര്‍ന്നത്. തുടര്‍ വിദ്യാഭ്യാസത്തിനുള്ള സാമ്ബത്തിക സഹായം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡനത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. 2019 ല്‍ വൈലോപ്പിള്ളി നഗറിലുള്ള മോന്‍സന്റെ വീട്ടില്‍ വെച്ചും കൊച്ചിയിലുള്ള വീട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നത്. തുടര്‍ന്ന് മോന്‍സനെതിരെ പോക്സോ കേസ് ചുമത്തിയിരുന്നു.