തൃശ്ശൂർ: സംസ്ഥാനത്തെ ആദ്യ തുരങ്ക പാതയായ തൃശ്ശൂരിലെ കുതിരാൻ തുരങ്കം കാണാൻ സഞ്ചാരികളുടെ തിരക്ക്. സന്ദര്‍ശകര്‍ കൂട്ടമായി എത്തിയതോടെ വൻ ഗതാഗതകുരുക്കാണ് കുതിരാനിൽ അനുഭവപ്പെട്ടത്. ഇന്നലെ വെെകീട്ടോടെയാണ് കുരുക്ക് രൂക്ഷമായത്.
കുതിരാൻ തുരങ്കം തുറന്നത് മുതൽ സന്ദർശകരുടെ തിരക്കുണ്ടായിരുന്നു.
ഓണം അവധി കൂടി ആയപ്പോഴാണ് ആളുകൾ കൂടുതലായെത്തിയത്. തുരങ്കമുഖത്തും, തുരങ്കത്തിനകത്തും ഫോട്ടോ എടുക്കാനും തുരങ്കത്തിനുള്ളിലെ വീഡിയോ പകര്‍ത്താനും ആളുകൾ കൂട്ടത്തോടെ ഇറങ്ങിയതോടെയാണ് ഗതാഗതം സ്തംഭിച്ചത്. ഇതുമൂലം 2 കിലോമീറ്ററോളം ദൂരത്തിലാണ് വാഹനങ്ങൾ ഗതാഗതകുരുക്കിലായത്. തൃശ്ശൂര്‍ , മലപ്പുറം, പാലക്കാട്, ജില്ലകളിൽ നിന്നുള്ളവരാണ് തുരങ്കം കാണാൻ എത്തിയവരിൽ ഏറെയും. 2 മിനിറ്റ് കൊണ്ട് കടന്ന് പോകാവുന്ന തുരങ്ക പാത മറികടക്കാൻ ഇതോടെ അര മണിക്കൂറിലേറെ സമയമെടുത്താണ് വാഹനങ്ങൾ കടന്നത്.
സ്ഥലത്ത് പോലീസ് എത്തി ഏറെ നേരം പണിപെട്ട് രാത്രിയാണ് ഗതാഗതം സുഗമമാക്കിയത്. കുതിരാന്‍ തുരങ്കം തുറന്നതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു തിരക്ക് അനുഭവപ്പെടുന്നത്.