തിരുവനന്തപുരം: സെപ്റ്റംബറില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പതിനായിരം കടക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം സാഹചര്യം വിലയിരുത്തും. ഇന്ന് നടത്താന്‍ തീരുമാനിച്ച അവലോകന യോഗം ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
പതിനൊന്ന് ജില്ലകളില്‍ കിടക്കകള്‍ അമ്ബത് ശതമാനത്തിലേറെ നിറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പെരുന്നാള്‍ തിരക്കിന്റെ ആഘാതം കുറയും മുമ്പെത്തിയ ഓണാഘോഷത്തില്‍ കോവിഡ് നിരക്ക് കുതിച്ചുയരുകയാണ്. നൂറുപേരെ പരിശോധിക്കുമ്പോൾ 17 പേരിലേറെ പേര്‍ക്ക് കോവിഡ് കണ്ടെത്തുന്നു.
മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് വ്യാപനം കൂടുതല്‍. കോവിഡ് ഇതര രോഗങ്ങള്‍ക്ക് ചികില്‍സയില്‍ കഴിയുന്ന ആയിരങ്ങള്‍ക്കൊപ്പം കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നതോടെ ബെഡുകളും ഐസിയുകളും അതിവേഗം നിറയുകയാണ്. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയില്‍ 72 ശതമാനം കിടക്കകളിലും രോഗികളുണ്ട്.
പരിശോധനകളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞെങ്കിലും ടിപിആര്‍ 17 നടുത്ത് തുടരുകയാണ്. എല്ലാ ദിവസവും ശരാശരി 100 പേര്‍ വീതം മരണത്തിനു കീഴടങ്ങുന്നു. സെപ്റ്റംബര്‍ രണ്ടാം വാരത്തോടെ രോഗികളുടെ എണ്ണം 40000 വരെ ഉയര്‍ന്നേക്കാമെന്നാണ് നിഗമനം. പൊതുവിടങ്ങളിലും ചടങ്ങുകളിലും കോവിഡ് പ്രൊട്ടോക്കോള്‍ കര്‍ശനമാക്കും. ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുന്നയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂട്ടാനും നിര്‍ദേശിക്കും.
ഓണത്തിരക്കിന്റെ പ്രതിഫലനം കണ്ടു തുടങ്ങാന്‍ ഇനിയും രണ്ടാഴ്ചയെങ്കിലുമെടുക്കും. അപ്പോഴേയ്ക്കും പുതിയ ക്ലസ്റ്ററുകള്‍ തടയാനായില്ലെങ്കില്‍ കിടക്കകളും ഐസിയുകളും കിട്ടാതെ വരുന്ന സാഹചര്യം വീണ്ടും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പരിശോധനകള്‍ കുറഞ്ഞതും വെല്ലുവിളിയാണ്