പാലാ: കോട്ടയത്തെ വിദ്യാര്‍ത്ഥിനി അഞ്ജുവിൻറെ മരണത്തിൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കോപ്പിയടിച്ചെന്നത് ആരോപണം മാത്രമാണ്. പരീക്ഷാഹാളിലേക്ക് കയറും മുൻപ് ഹാള്‍ ടിക്കറ്റ് പരിശോധിച്ചില്ല. പരീക്ഷ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ഉത്തര സൂചിക കണ്ടതെന്നും കുടുംബം പറയുന്നു.
പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. മകള്‍ ആത്മഹത്യ ചെയ്തത് മാനസിക പീഡനം സഹിക്കാതെയാണെന്ന് അച്ഛന്‍ ഷാജി പറഞ്ഞു. ഹാള്‍ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്‍റേതല്ല. ഹാള്‍ടിക്കറ്റ് കോളേജ് അധികൃതര്‍ കാണിച്ചിരുന്നില്ല.
സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം കാട്ടിയെന്നും കുടുംബം ആരോപിക്കുന്നു.
എന്നാല്‍ അഞ്ജു കോപ്പിയടിച്ചെന്ന് തന്നെയാണ് ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ് കോളേജ് അധികൃതര്‍ വാദിക്കുന്നത്. അഞ്ജുവിന്‍റെ പരീക്ഷയുടെ ഹാള്‍ ടിക്കറ്റിന് പിറകില്‍ അന്നത്തെ പരീക്ഷയുടെ ഉത്തരം എഴുതി വച്ചിരുന്നു. ക്ലാസില്‍ ഇന്‍വിജിലേറ്ററായ അധ്യാപകന്‍ ഇതു കണ്ടെത്തി തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പളായ അച്ചന്‍ പരീക്ഷാഹാളിലേക്ക് എത്തി.
ഇങ്ങനെയൊരു അവസ്ഥയില്‍ പരീക്ഷ എഴുതാനാവില്ലെന്നും എന്നാല്‍ പരീക്ഷ തുടങ്ങിയ സ്ഥിതിക്ക് ഒരു മണിക്കൂര്‍ കഴിഞ്ഞ എക്സാം ഹാളില്‍ നിന്നുമിറങ്ങി തന്നെ വന്നു കാണാനും പ്രിന്‍സിപ്പള്‍ അച്ചന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടരയോടെ ഹാള്‍ വിട്ടിറങ്ങിയ അഞ്ജു ആരോടും പറയാതെ ക്യാംപസ് വിട്ടുപോകുകയാണ് ചെയ്തതെന്നുമാണ് കോളേജ് അധികൃതരുടെ വാദം.