പാലക്കാട് : ചോര കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിപിഎം ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി. പാർട്ടി ഓഫീസിൽ വച്ച് താൻ പീഡിപ്പിക്കപ്പെട്ടാണ് ഗര്ഭിണിയായതെന്ന് യുവതി പരാതിയിൽ പറയുന്നു. പ്രണയം നടിച്ചായിരുന്നു പീഡനമെന്നാണ് പരാതി.
കഴിഞ്ഞ ജൂണിലാണ് ചെറുപ്പുള്ളശേരി സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ച് പീഡനം നടന്നത്. എസ്എഫ്ഐയുടെ മാഗസിൽ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഓഫീസിൽ എത്തിയപ്പോളാണ് പ്രവർത്തകൻ പീഡിപ്പിച്ചതെന്നു യുവതി പോലീസിന് മൊഴി നൽകി.
ഫെബ്രുവരി 16 ന് മണ്ണൂര്‍ നഗരിപ്പുറത്ത് നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിൻ്റെ അമ്മ പീഡനം സംബന്ധിച്ച മൊഴി നൽകിയത്. കേസ് ചെറുപ്പുള്ളശേരി പോലീസിന് കൈമാറിയിട്ടുണ്ട്. ചെറുപ്പുള്ളശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുന്നത്.
അതേസമയം സിപിഎം നേതൃത്വം പരാതി നിഷേധിച്ചു. ഇത്തരത്തിലൊരു സംഭവം ചെറുപ്പുള്ളശേരിയിൽ നടക്കില്ല. പരാതിയിൽ ആരോപിക്കുന്ന യുവാവിന് പാര്‍ട്ടിയുമായി ബന്ധമില്ല. എന്നാൽ പെൺകുട്ടിയ്ക്ക് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും സിപിഎം നേതൃത്വം പറഞ്ഞു