ഹരിയാന: സംഝോത എക്സ‍്‍പ്രസ് സ്ഫോടനക്കേസിൽ അസീമാനന്ദ ഉൾപ്പെടെ നാല് പ്രതികളെയും വെറുതെ വിട്ടു. ഹരിയാനയിലെ പഞ്ച്‍കുളയിലുള്ള പ്രത്യേക എൻഐഎ കോടതിയാണ് അസീമാനന്ദയെ വെറുതെ വിടാൻ വിധി പുറപ്പെടുവിച്ചത്. ഗൂഢാലോചന ഉൾപ്പടെ ഇവർക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ആക്രമണം നടന്ന് 12 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.
കേസിലെ സുപ്രധാനസാക്ഷികളായ 13 പാക് പൗരൻമാരെ കോടതിയിൽ വിചാരണ നടത്തിയിട്ടില്ല. എൻഐഎ കണ്ടെത്തിയ 13 പാക് പൗരൻമാരുടെയും വിചാരണയ്ക്കായി പാക് എംബസിയെ പല തവണ സമീപിച്ചെങ്കിലും ഒരു മറുപടിയും കിട്ടിയില്ലെന്ന് എൻഐഎ കോടതിയെ അറിയിക്കുകയായിരുന്നു. ഇതിനിടെ മാർച്ച് 11-ന് രാഹില വക്കീൽ എന്ന പാകിസ്ഥാനി പൗര തന്നെ സാക്ഷിയായി കേസിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പട്ടികയിലുള്ള 13 സാക്ഷികൾക്ക് പുറമേ പുതിയൊരു സാക്ഷിയുടെ പേര് ചേർക്കുന്നതിനെ എൻഐഎ ശക്തമായി എതിർക്കുകയായിരുന്നു.
എന്നാൽ കേസിലെ ഒരു സാക്ഷികൾക്കും കൃത്യമായ സമൻസ് എൻഐഎയുടെ ഭാഗത്ത് നിന്ന് കിട്ടിയിട്ടില്ലെന്ന് രാഹില കോടതിയെ ബോധിപ്പിക്കുകയും ചെയ്തിരുന്നു. അതിനാൽ കൃത്യമായ സാക്ഷിവിസ്താരം പോലും നടക്കാതെയാണ് ഈ കേസിൽ ഇപ്പോൾ വിധി വന്നിരിക്കുന്നത്.
2007 ഫെബ്രുവരി 18-നു ലാഹോറിനും ഡല്‍ഹിക്കുമിടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസിലാണ് സ്‌ഫോടനം നടത്തിയത്. ഹരിയാനയിലെ പാനിപഠിനടുത്ത് വച്ചുണ്ടായ സ്‌ഫോടനത്തിൽ 68 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പാക് പൗരന്മാർ ആണ്.