ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ നിന്ന് ഭരണം തിരിച്ചു പിടിച്ച മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. മൂന്ന് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിയാണ് അന്തിമ തീരുമാനമെടുക്കുക.
സംസ്ഥാനങ്ങളില്‍ നിന്ന് ഒന്നിലധികം നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നതിനാലാണ് തീരുമാനം വൈകുന്നത്. ഭോപ്പാലില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ പി.സി.സി അധ്യക്ഷന്‍ കമല്‍നാഥ് മേല്‍ക്കൈ നേടി. ഭൂരിപക്ഷം എം.എല്‍.എമാരും കമല്‍നാഥിനെ പിന്തുണച്ചതായാണ് വിവരം. അതേസമയം, മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്കു വേണ്ടിയും വാദിക്കുന്നവരുണ്ട്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിമാരെ തീരുമാനിക്കാന്‍ ചര്‍ച്ചകള്‍ സജീവം മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനും സര്‍ക്കാര്‍ രൂപീകരണത്തിനും ഹൈക്കമാന്‍ഡ് നിയോഗിച്ച സീനിയര്‍ നേതാവ് എ.കെ. ആന്റണി മദ്ധ്യപ്രദേശിലും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ രാജസ്ഥാനിലും മല്ലികാര്‍ജ്ജുന ഖാര്‍ഗെ ഛത്തീസ്ഗഡിലും സംസ്ഥാന നേതാക്കളുമായും എം.എല്‍.എമാരുമായും ചര്‍ച്ചകള്‍ നടത്തി. സംസ്ഥാനങ്ങളിലെ വിശദമായ റിപ്പോര്‍ട്ട് മൂന്നു നിരീക്ഷകരും ഇന്ന് രാവിലെ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറും. നേതാക്കളുമായി ഒരു വട്ടം ചര്‍ച്ച നടത്തിയ ശേഷം രാഹുല്‍ മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ ഒരു ശീതമത്സരം ഉണ്ടെന്ന് വ്യക്തമാണ്. അതുകൊണ്ടു തന്നെ ഇരുവരെയും ഇന്നലെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിച്ചിരിക്കയാണ്. ഇന്നലെ നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ സ്വതന്ത്ര എം.എല്‍.എമാര്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പി.സി.സി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ പാര്‍ട്ടി ശക്തിപ്പെടുത്തിയതിന്റെ അംഗീകാരമായി മുഖ്യമന്ത്രി പദം നല്‍കണമെന്ന് സച്ചിന്റെ അനുയായികളും വാദിക്കുന്നു.
എന്നാല്‍ ഭൂരിപക്ഷത്തിന്റെ വക്കില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ പരിചയ സമ്പന്നനായ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പരിഗണിക്കണമെന്ന വാദവും ഉണ്ട്. ഗെലോട്ടും സച്ചിന്‍ പൈലറ്റും എ. ഐ. സി. സി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയും ഉള്‍പ്പെട്ട സംഘം ഇന്നലെ രാത്രി ഗവര്‍ണര്‍ കല്യാണ്‍ സിംഗിനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.