ന്യൂഡൽഹി: മുൻ വിദേശകാര്യമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജ് അന്തരിച്ചു.67 വയസ്സായിരുന്നു. ന്യൂഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 2016ൽ സുഷമ വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. 2019ൽ രണ്ടാം മോദി സർക്കാരിൽനിന്ന് അനാരോഗ്യം കാരണം സുഷമ വിട്ടുനില്‍ക്കുകയായിരുന്നു. സുഷമ സ്വരാജിന്‍റെ മരണ വിവരമറിഞ്ഞ് മുതിർന്ന ബിജെപി നേതാക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
ആദ്യ നരേന്ദ്രമോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് ഡല്‍ഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു.
നാല് ബിജെപി സർക്കാരുകളിൽ മന്ത്രിയായിരുന്നു.1996, 1998, 1999 വാജ്പേയ്, 2014 നരേന്ദ്രമോദി മന്ത്രിസഭകളിലായി വാർത്താ വിതരണ പ്രക്ഷേപണം, വാർത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാർലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകൾ കൈകാര്യം ചെയ്തു. പതിഞ്ചാം ലോക്സഭയിൽ പ്രതിപക്ഷനേതാവായി. മൂന്നു തവണ രാജ്യസഭയിലേക്കും നാലു തവണ ലോക്സഭയിലേക്കും സുഷമ സ്വരാജ് തിരഞ്ഞെടുക്കപ്പെട്ടു.
1953 ഫെബ്രുവരി 14ന് ഹരിയാനയിലെ പാൽവാൽ എന്ന സ്ഥലത്ത് ജനിച്ച സുഷമ സ്വരാജ് കുട്ടിക്കാലം മുതൽക്കേ മികച്ച പ്രസംഗികയായിരുന്നു.