കൊച്ചി: ഡിഐജി ഓഫീസ് മാർച്ചിനിടെ ഉണ്ടായ ലാത്തിച്ചാർജ്ജിൽ ഇടത് കൈ ഒടിഞ്ഞുവെന്ന സിപിഐ എംഎൽഎ എൽദോ എബ്രഹാമിന്‍റെ വാദം പൊളിയുന്നു. എംഎൽഎയുടെ കൈയ്യുടെ എല്ലുകൾക്ക് യാതൊരു കുഴപ്പവുമില്ലെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ഈ റിപ്പോർട്ട് തഹസീൽദാർ കളക്ടർക്ക് കൈമാറി.
പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ ഇടതു കൈ ഒടിഞ്ഞെന്നായിരുന്നു എല്‍ദോ എബ്രഹാമിന്റെ വാദം. പരിക്ക് വ്യാജമാണെന്നും അന്വേഷണം വേണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസുകാരുടെയും കൈ ഒടിഞ്ഞില്ലെന്നാണ് ലഭിക്കുന്ന സൂചന. പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ എല്‍ദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞ സംഭവം കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കത്തിന് വഴിവച്ചിരുന്നു. ഭരണ കക്ഷി എംഎല്‍എയ്ക്ക് തന്നെ ലാത്തിച്ചാര്‍ജ്ജില്‍ മര്‍ദ്ദനമേറ്റതാണ് ചര്‍ച്ചയായത്.
ഇതിനെച്ചൊല്ലി സിപിഐ നേതൃത്വത്തിനുള്ളിലും വന്‍ വിമര്‍ശനം ഉയര്‍ന്നു. എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റിട്ടും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണമുണ്ടായില്ലെന്നതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടവച്ചത്. വൈപ്പിന്‍ ആര്‍ട്‌സ് കോളേജിലുണ്ടായ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷത്തെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പരിക്കേറ്റ എഐഎസ്എഫ് നേതാക്കളെ സന്ദര്‍ശിക്കാനെത്തിയ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ ഡിവൈഎഫ്‌ഐക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ ഇത് ഞാറയ്ക്കല്‍ സിഐ കൈയും കെട്ടി നോക്കി നില്‍ക്കുകയായിരുന്നെന്നാണ് സിപിഐയുടെ ആരോപണം.