ബിർഭൂമി: യുവതിയുടെ വയറ്റിൽനിന്ന് നീക്കം ചെയ്തത് ഒന്നരക്കിലോ ആഭരണങ്ങളും നാണയങ്ങളും. അഞ്ച്, പത്ത് രൂപകളുടെ 90 നാണയങ്ങൾ, ചെയിൻ, മൂക്കുത്തി, കമ്മൽ, വളകൾ, കൊലുസ്, വാച്ചുകൾ എന്നിവയാണ് മാനസികാസ്വാസ്ഥ്യമുള്ള ഇരുപത്തിയാറുകാരിയുടെ വയറ്റിൽനിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. രാംപുർഹാത് സർക്കാർ മെഡിക്കൽ കോളജിലാണ് യുവതിയുടെ ശസ്ത്രക്രിയ നടത്തിയത്.
ചെമ്പ്, പിച്ചള ആഭരണങ്ങളാണ് യുവതി കൂടുതലായും അകത്താക്കിയത്. വയറുവേദനയെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ വയറ്റിൽ ലോഹ വസ്തുക്കൾ ഉള്ളതായി കണ്ടെത്തി. ഇതോടെ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
വീട്ടിൽനിന്ന് ആഭരണങ്ങൾ കാണാതാവുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായി യുവതിയുടെ അമ്മ പറഞ്ഞു. തന്റെ സഹോദരന്റെ കടയിൽനിന്നാണ് നാണയങ്ങൾ മകൾ കൈക്കലാക്കിയത്. ഇതു സംബന്ധിച്ച് തങ്ങൾ ചോദിച്ചാൽ മകൾ കരയുമായിരുന്നെന്നും അമ്മ പറയുന്നു. കഴിഞ്ഞ രണ്ടു മാസമായി വയറിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. നിരവധി സ്വകാര്യ ആശുപത്രിയിൽ പരിശോധിപ്പിച്ചിട്ടും രോഗം കണ്ടെത്താനായില്ല. പിന്നീടാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതെന്നും യുവതിയുടെ അമ്മ വിശദീകരിച്ചു പശ്ചിമ ബംഗാളിലെ ബിർഭൂമിൽ ആണ് സംഭവം.