തിരുവനന്തപുരം: തുടര്‍ച്ചയായി നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ ലക്ഷ്യമിട്ടുള്ള സിപിഎമ്മിന്റെ ഭവന സന്ദർശന പരിപാടി ആരംഭിച്ചു. ജനങ്ങളുടെ പരാതികളും സംശയങ്ങളും കേള്‍ക്കുമെന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നുമാണ് സിപിഎം വ്യക്തമാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയവും ബിനോയ് കോടിയേരി വിഷയവും അവസാനമായി വന്ന യൂണിവേഴ്സിറ്റി കോളേജ് വിഷയവുമടക്കം പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ നീക്കം.
പരിപാടിയുടെ മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് ലൈവില്‍ പ്രവര്‍ത്തകരുമായി സംവദിച്ചിരുന്നു. സിപിഎമ്മിന്‍റെ ഔദ്യോഗിക പേജിലും സ്വന്തം പേജിലും തത്സമയമെത്തിയായിരുന്നു ജനങ്ങളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും പിണറായി മറുപടി നല്‍കിയത്. 29 വരെ നീണ്ടു നിൽക്കുന്ന ഭവന സന്ദർശന പരിപടിയിൽ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കും.