തിരുവനന്തപുരം:കാണാതായ തിരുവനന്തപുരം സി ഇ ടി യിലെ എം ടെക് വിദ്യാർത്ഥി ശ്യാൻ പദ്മനാഭന്റെ മൃതദേഹം കണ്ടെത്തി.കാര്യവട്ടം കാമ്പസ്സിനുള്ളിലെ കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം ഉണ്ട്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ശ്യാനിന്റെ മൃതദേഹത്തിന് അടുത്ത് നിന്ന് കുറിപ്പും ലഭിച്ചിട്ടുണ്ട്.
ടെക്നോപാർക്കിലെ ജീവനക്കാരിയായ സഹോദരിയോടൊപ്പം പാങ്ങപ്പാറയിലുള്ള ഫ്ലാറ്റിലാണ് ശ്യാൻ താമസിച്ചിരുന്നത്.
തിങ്കളാഴ്ച ലൈബ്രറിയിൽ പോകുന്നുവെന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്.രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെതുടർന്ന് ബന്ധുക്കൾ കഴക്കൂട്ടം സൈബർ സിറ്റി അസി.കമ്മിഷണർക്കു പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ ശ്യാനിന്റെ മൊബൈൽഫോൺ കാര്യവട്ടം-തൃപ്പാദപുരം പ്രദേശത്തെവിടയോ ഉള്ളതായി വിവരം ലഭിച്ചു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിൽ ഫോൺ ഓഫായതോടെ ഇൗ വഴിക്കുള്ള അന്വേഷണം അസാധ്യമായി.
അതിനിടയിൽ കാര്യവട്ടം ക്യാംപസിലെ സിസിക്യാമറ പരിശോധിക്കുമ്പോൾ സഞ്ചിതൂക്കിയ ഒരു യുവാവ് ക്യാംപസിനുള്ളിലെ ഹൈമവതീകുളത്തിന്റെ ഭാഗത്തേക്കു പോകുന്നതായി കണ്ടെത്തി. ബന്ധുക്കൾ ഇൗ ദൃശ്യം ശ്യാനിന്റേതാകാമെന്നു പറഞ്ഞതോടെ പൊലീസ് ആ വഴിക്ക് അന്വേഷണം തുടങ്ങി. പൊലീസ് നായ എത്തി കുളത്തിനു സമീപം പോയി നിന്നു.
തുടർന്ന് അഗ്നിശമനസേനയുടെ സ്കൂബാ ടീം കുളം അരിച്ചുപറക്കിയെങ്കിലും ഫലമുണ്ടായില്ല.
കോഴിക്കോട് വടകര പുത്തൂർ വരദയിൽ പത്മനാഭന്റെയും ശൈലജയുടെയും മകനാണ്.