കൊച്ചി: സഭാ തർക്കത്തിൽ മന്ത്രി സഭാ ഉപസമിതി വിളിച്ച ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ഓർത്തഡോക്സ് പക്ഷം അറിയിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കിയ ശേഷം ചർച്ചയാകാമെന്നാണ് ഓർത്തഡോക്സ് പക്ഷം പറയുന്നത്. അതേ സമയം സർക്കാരുമായി സഹകരിക്കുമെന്ന് യാക്കോബായ വിഭാഗം അറിയിച്ചു.സർക്കാർ മധ്യസ്ഥ ചർച്ച വിളിച്ചത് വ്യാഴാഴ്ച ആണ്.
വിവിധ പളളികൾ സംബന്ധിച്ച് സഭാവിഭാഗങ്ങള്‍ തമ്മില്‍ നിലനിൽക്കുന്ന തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഇരുകൂട്ടരുമായും ചർച്ച നടത്തുന്നതിന് മന്ത്രിസഭാ ഉപസമിതിയെ സർക്കാർ നേരത്തെ നിയോഗിച്ചിരുന്നു. തർക്കത്തിലുളള പളളികളുടെ ചുമതല ഓർത്തഡോക്സ് വിഭാഗത്തിനായിരിക്കുമെന്ന് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു. ഇതിനു ശേഷവും വിവിധയിടങ്ങളിൽ മൃതദേഹം സംസ്കരിക്കുന്നതടക്കമുളള വിഷയങ്ങളിൽ ഇരുവിഭാഗവും തമ്മിൽ കടുത്ത തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി.