Entertainment

ആടൈ സെറ്റില്‍ എന്റെ സുരക്ഷക്കായി പതിനഞ്ച് ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു!!! നഗ്നരംഗം ചിത്രീകരിച്ച അനുഭവം പങ്കുവച്ച് അമല പോള്‍

അമല പോളിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമാണ് ആടൈ. ക്രൈം ത്രില്ലര്‍ ജോണറിലുള്ള ചിത്രത്തില്‍ കാമിനി എന്ന കഥാപാത്രമായാണ് അമല എത്തുന്നത്. ടോയിലറ്റ് പേപ്പര്‍ ശരീരത്തില്‍ ചുറ്റി അര്‍ധനഗ്‌നയായി മുറിവുകളോടെ നില്‍ക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ ശ്രദ്ധനേടിയിരുന്നു. കരിയറില്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ചും ട്രെയിലറിലെ വിവാദമായി മാറിയ രംഗത്തെക്കുറിച്ചും മനസ്സുതുറക്കുകയാണ് അമല പോള്‍.

‘നായികാ പ്രധാന്യമുള്ള വേഷമെന്ന് പറഞ്ഞ് പലരും എന്നോട് കഥകള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതെല്ലാം കള്ളമാണെന്നാണ് പിന്നീട് മനസ്സിലായി. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പ്രതികാരം, സര്‍വവും ത്യജിക്കുന്ന അമ്മയുടെ ജീവിതം, ഭര്‍ത്താവിനെ മതിമറന്നു സ്നേഹിക്കുന്ന ഭാര്യയുടെ വേഷം ഇത്തരത്തിലുള്ള കഥാപാത്രങ്ങളാണ് തേടിയെത്തിയിരുന്നത്. എനിക്ക് അതിലൊന്നും താല്‍പര്യമുണ്ടായിരുന്നില്ല. ഒടുവില്‍ ഞാന്‍ മാനേജരോട് പറഞ്ഞു, മതി ഞാന്‍ അഭിനയം നിര്‍ത്തുകയാണ്.’

‘അങ്ങനെ ഇരിക്കുമ്പോഴാണ് ആടൈയുടെ കഥ കേള്‍ക്കുന്നത്. സത്യത്തില്‍ തിരക്കഥയുടെ ആദ്യ പേജ് തന്നെ വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഇത് ഏതെങ്കിലും ഇംഗ്ലിഷ് സിനിമയുടെ റീമേക്ക് ആകുമെന്നാണ് കരുതിയത്. വളരെ ആഴത്തിലാണ് സംവിധായകന്‍ കഥ പറഞ്ഞിരിക്കുന്നത്. അങ്ങനെ സംവിധായകനോട് വരാന്‍ പറഞ്ഞു. ഡല്‍ഹിയില്‍വച്ചാണ് ഞാനും രത്‌നകുമാറും കൂടിക്കാഴ്ച നടത്തുന്നത്. മുടിയും താടിയും നീട്ടിയൊരു കഥാപാത്രം. അങ്ങനെ അദ്ദേഹം രണ്ട് മണിക്കൂറുകള്‍ കൊണ്ട് കഥ പറഞ്ഞു. ഏതെങ്കിലും ഇംഗ്ലിഷ് സിനിമയുടെ റീമേക്ക് ആണോയെന്ന് വീണ്ടും ചോദിച്ചു. യഥാര്‍ഥ കഥയാണെന്ന് അദ്ദേഹം ഉറപ്പുനല്‍കി.’ അമല പറഞ്ഞു.

‘വിവസ്ത്രയായി എനിക്ക് ഒരു രംഗത്തില്‍ അഭിനയിക്കണമായിരുന്നു. ഇതെല്ലാം സമ്മതിച്ചു കൊണ്ടാണ് കരാറില്‍ ഒപ്പിട്ടതെങ്കിലും ആ സമയത്ത് നമുക്ക് സ്വാഭാവികമായും ടെന്‍ഷന്‍ ഉണ്ടാകും. എന്റെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക ഉണ്ടായിരുന്നു. സെറ്റില്‍ എത്രപേരുണ്ടാകും സെക്യൂരിറ്റി ഉണ്ടാകുമോ അങ്ങനെ പല കാര്യങ്ങള്‍. ഇക്കാര്യത്തില്‍ സംവിധായകന്‍ രത്‌നകുമാറും സംഘവും എന്റെ സുരക്ഷ ഉറപ്പ് വരുത്തി. ആദ്യം എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ വാങ്ങിച്ചു വെച്ചു. അതിനു ശേഷം സെറ്റിലെ അംഗ സംഖ്യ പതിനഞ്ചാക്കി കുറച്ചു. അപരിചിതരെയും ഞാനുമായി/ എന്നോട് അടുപ്പമില്ലാത്തവരെയും സെറ്റിന് പുറത്ത് നിര്‍ത്തി.’

‘ഈ പതിനഞ്ച് പേരും എന്റെ സുരക്ഷ ഉറപ്പ് വരുത്തി. പാഞ്ചാലിയുടെ സുരക്ഷയ്ക്കായി അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ആടൈയുടെ സെറ്റില്‍ എന്റെ സുരക്ഷക്കായി പതിനഞ്ച് ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു എന്ന് പറയുന്നതാവും ശരി. ഈ പതിനഞ്ച് പേരുടെ സാന്നിധ്യവും അവര്‍ എനിക്ക് നല്‍കിയ സുരക്ഷയും കൊണ്ടാണ് എനിക്ക് ടെന്‍ഷന്‍ കൂടാതെ അഭിനയിക്കാന്‍ സഹായകമായത്.’

‘ഈ പടം പരാജയപ്പെട്ടാല്‍ നിങ്ങളുടെ കരിയര്‍ എന്താകും എന്നൊക്കെ കമന്റുകള്‍ കണ്ടിരുന്നു. അവരോടൊക്കെ ഒന്നുമാത്രം പറയുന്നു, ‘എനിക്ക് ഒന്നുമില്ല.’ ഓരോ സിനിമയ്ക്കും ഓരോ വിധിയുണ്ട്. അത് ഈ ചിത്രത്തിനും സംഭവിക്കും.’അമല വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top