ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി വാരണാസിയിൽ മത്സരിക്കില്ല .പകരം അജയ് റായ് മത്സരിക്കും.കഴിഞ്ഞ തവണയും അജയ് റായ് ആയിരുന്നു വാരണാസിയിലെ കോൺഗ്രസ് സ്ഥാനാർഥി.
2014ൽ വാരാണസിയിൽ മത്സരിച്ച അജയ് റായ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.നേരത്തേ, മത്സരിക്കാനുള്ള സന്നദ്ധത പ്രിയങ്ക ഹൈക്കമാൻഡിനെ അറിയിച്ചു എന്നാണു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. എന്നാൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ഇതിനോട് താത്പര്യം പുലർത്തിയില്ലെന്നാണ് വിവരം.
യുപിയിൽ തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ചുമതല വഹിക്കുന്ന പ്രിയങ്ക മത്സരിക്കേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. 2022-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് അനുകൂലമാക്കി മാറ്റുക എന്ന സുപ്രധാന ദൗത്യമാണ് പാർട്ടി പ്രിയങ്കയ്ക്കു നൽകിയിരിക്കുന്നത്.
2014ൽ 3.70 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മോദി വാരാണസിയിൽ വിജയിച്ചത്. ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളായിരുന്നു അന്നു മുഖ്യ എതിരാളി. കേജരിവാളിന് അന്ന് രണ്ടു ലക്ഷം വോട്ടുകൾ ലഭിച്ചപ്പോൾ കോണ്‍ഗ്രസ് സ്ഥാനാർഥി അജയ് റായിക്ക് 75,000 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.