കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തെ കുറിച്ച് ഇന്ത്യ മൂന്നു തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. കൊളംബോയില്‍ ആദ്യ സ്ഫോടനം നടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പാണ് അവസാന മുന്നറിയിപ്പ് നല്‍കിയതെന്നും പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്ത്യന്‍ പള്ളികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്ന് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം ശ്രീലങ്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കിയത്.
ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമാണ് ഏപ്രില്‍ നാല്, ഏപ്രില്‍ 20 എന്നീ ദിവസങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്ന വിവരം വ്യക്തമാക്കിയത്. സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട ചാവേറിന്റേ പേരടക്കമാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയത്. ഒരു ഐ.എസ്.ഐ ഭീകരനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ഈ വിവരങ്ങള്‍ ലഭിച്ചത്.
ഇന്ത്യ നല്‍കിയ മുന്നറിയിപ്പ് കണക്കിലെടുത്ത് വേണ്ട സമയത്ത് നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച പറ്റിയതായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ മാധ്യമങ്ങളോട് സമ്മതിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേല്‍ത്തട്ടില്‍ മാത്രമാണ് മുന്നറിയിപ്പ് സംബന്ധിച്ച വിവരം ലഭിച്ചതെന്നും അത് കൈമാറുന്നതിലും നടപടി സ്വീകരിക്കുന്നതിലും പിശക് സംഭവിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ചാവേറാക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടത് സംബന്ധിച്ച് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും പ്രസിഡന്റ് മൈത്രിപാല സിരിസേനയും തമ്മില്‍ വാക്പോരുണ്ടായി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് പ്രധാനമന്ത്രിയെയോ കാബിനറ്റ് അംഗങ്ങളെയോ അറിയിച്ചില്ലെന്ന് വിക്രമസിംഗെ പക്ഷം ആരോപിച്ചു. അതേസമയം, മുന്നറിയിപ്പ് സംബന്ധിച്ച് സിരിസേനയ്ക്ക് അറിവുണ്ടായിരുന്നോ എന്നകാര്യം വ്യക്തമല്ല. തങ്ങള്‍ക്കുലഭിച്ച വിവരമനുസരിച്ച് മുന്നറിയിപ്പ് പൊലീസിനും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും കൈമാറിയിരുന്നുവെന്ന് സിരിസേനയുടെ മുതിര്‍ന്ന സുരക്ഷാ ഉപദേശകന്‍ ഷിരാല്‍ ലഖ്തിലക പറഞ്ഞു.