തിരുവനന്തപുരം: 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലന്‍സ് പുറപ്പെട്ടു. കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെയാണ് ഹൃദയ ശസ്ത്രക്രിയക്കായി തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടുപോകുന്നത്. ഇന്ന് രാവിലെ 10.30ന് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടു.
KL-60 – J 7739 എന്ന രജിസ്ട്രേഷന് നമ്പറിലുള്ള ആംബുലന്‍സിലാണ് കുട്ടിയെ കൊണ്ടുപോകുന്നത്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഏകദേശം 620 കിലോമീറ്റര്‍ ദൂരമുണ്ട്. ഇത്രയും ദൂരം സഞ്ചരിക്കാന്‍ ഏതാണ്ട് 15 മണിക്കൂറാണ് സാധാരണ വേണ്ടിവരുന്നത്. എന്നാല്‍ ഇതിലും കുറഞ്ഞ സമയത്തിനുള്ളില്‍ കുട്ടിയെ തിരുവനന്തപുരത്തെത്തിക്കാനാണ് ശ്രമം. പത്ത് മുതല്‍ പന്ത്രണ്ട് വരെ മണിക്കൂര്‍ കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാമെന്ന് കരുതുന്നു.
ആംബുലന്‍സ് കണ്ടാല്‍ വഴി ഒതുങ്ങി സഹകരിക്കണമെന്ന് ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആംബുലന്‍സിന് വഴിയൊരുക്കാനായി ടീം അംഗങ്ങള്‍ റോഡുകളില്‍ നിലകൊള്ളും. ആംബുലന്‍സ് കടന്നുപോകുന്ന പ്രദേശങ്ങള്‍ അറിയാന്‍ ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം അവരുടെ ഫേസ്ബുക്ക് പേജില്‍ യാത്രയുടെ ലൈവ് നല്‍കുന്നുണ്ട്. സംഘത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്നും ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ആംബുലൻസ് പോകുന്ന റൂട്ട്
തളിപ്പറമ്പ് – കണ്ണൂർ – തലശ്ശേരി – മാഹി – വടകര- കൊയിലാണ്ടി- രാമനാട്ടുകര(കോഴിക്കോട് ബൈപ്പാസ്) – കാലിക്കറ്റ് യൂണിവേഴ്സിറ്റി- കോട്ടയ്ക്കൽ- കുറ്റിപ്പുറം – എടപ്പാൾ ചങ്ങരംകുളം – കുന്നംകുളം- തൃശ്ശൂർ – ചാലക്കുടി – അങ്കമാലി- ആലുവ – ഇടപ്പള്ളി – വൈറ്റില – ചേർത്തല- ആലപ്പുഴ- അമ്പലപ്പുഴ – ഹരിപ്പാട് – കായംകുളം – കരുനാഗപ്പള്ളി – കൊല്ലം ബൈപ്പാസ് – പരവൂർ – വർക്കല – ചിറയൻകീഴ് – കഴക്കൂട്ടം – ശ്രീചിത്ര ഹോസ്പിറ്റൽ.