ന്യൂഡൽഹി:രാഹുല്‍ ഗാന്ധിക്ക് വധഭീഷണിയുണ്ടെന്ന കോണ്‍ഗ്രസിന്റെ പരാതി ആഭ്യന്തര മന്ത്രാലയം പരിശോധനയുടെ അടിസ്ഥാനത്തില്‍ തള്ളി .
രാഹുലിന് സുരക്ഷാ ഭീഷണി ഉണ്ടായിട്ടില്ലെന്ന് എസ്‌പി.ജി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. രാഹുലിന്റെ തലയില്‍ പതിച്ച പച്ച വെളിച്ചം എ.ഐ.സി.സി ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണില്‍ നിന്ന് വന്നതാണെന്നും എസ്‌പി.ജി ഡയറക്ടര്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. വീഡിയോ പരിശോധിച്ച ശേഷമാണ് എസ്‌പി.ജി ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്. സുരക്ഷാ ഭീഷണി ഇല്ലെന്ന് എസ്‌പിജി ഡയറക്ടര്‍ സ്ഥിരീകരിച്ചതായി മന്ത്രാലയം പറഞ്ഞു. ഇതുവരെ കോണ്‍ഗ്രസിന്റെ പരാതി ലഭിച്ചിട്ടില്ലെന്നു പുറത്തു വന്ന വീഡിയോ വച്ചാണ് പരിശോധന നടത്തിയതെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
രാഹുലിന്റെ പഴ്‌സണല്‍ സ്റ്റാഫിനെയും ഇക്കാര്യം അറിയിച്ചതായി ആഭ്യന്തര വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസം അമേഠിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്ബോള്‍ രാഹുല്‍ ഗാന്ധിയുടെ തലയ്ക്കുനേരേ ലേസര്‍ രശ്മി കൊണ്ട് 7 തവണ ഉന്നം പിടിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപണം.വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനു 3 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എഴുതിയ കത്ത് പുറത്തുവന്നു.
രശ്മികള്‍ സ്‌നൈപര്‍ ഗണ്ണില്‍ നിന്നാണെന്നു സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണെന്നാണ് കോണ്‍ഗ്രസ് വാദം.എന്നാല്‍ കത്ത് ലഭിച്ചിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രലയത്തിന്റെ വിശദീകരണം. സംഭവം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനു 3 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എഴുതിയ കത്തായിരുന്നു പുറത്തുവന്നത്. അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരാണു കത്തില്‍ ഒപ്പു വച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമമെന്ന ഗുരുതര പരാതിയാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. അതേസംയ കേന്ദ്രസര്‍ക്കാര്‍ സംഭവത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ പറയുന്നു. ഏഴുതവണ മുഖത്തും തലയിലും നീല പ്രകാശം കണ്ടു. ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. ലേസര്‍ തോക്കോ അല്ലെങ്കില്‍ സ്‌നൈപ്പര്‍ തോക്കോ ആകാമെന്നും കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു.
പത്രിക സമര്‍പ്പണത്തിനുശേഷം ജില്ലാ കലക്ടറുടെ ഓഫിസിനു മുന്നില്‍ ബുധനാഴ്ച മാധ്യമങ്ങളെ കാണുമ്ബോഴായിരുന്നു സംഭവം. ചെറിയ ദൈര്‍ഘ്യത്തില്‍ പല സ്ഥലങ്ങളിലായിട്ടായിരുന്നു അദ്ദേഹത്തെ ലക്ഷ്യമിട്ടതെന്നും കത്തില്‍ പറയുന്നു. ക്ഷേത്രദര്‍ശനത്തിനിടെ രണ്ടു തവണ അദ്ദേഹത്തിന്റെ തലയ്ക്കു മീതെ ഇങ്ങനെ ലേസര്‍ രശ്മി പതിച്ചതായും കോണ്‍ഗ്രസ് ആരോപിച്ചു.
മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകത്തെ കുറിച്ചും കത്തില്‍ പരമാര്‍ശമുണ്ട്. സംഭവം വിശദമായി അന്വേഷിക്കണമെന്നും നിലവില്‍ ഇത്തരം ഭീഷണികള്‍ ഉണ്ടെങ്കില്‍ ഫലപ്രദമായി നടപടിയെടുക്കണമെന്നും കത്തില്‍ പറയുന്നു. പ്രോട്ടോക്കോള്‍ അനുസരിച്ചു കോണ്‍ഗ്രസ് അധ്യക്ഷനു നല്‍കേണ്ട സുരക്ഷയില്‍ വീട്ടുവീഴ്ച പാടില്ലെന്നും കത്തില്‍ പറയുന്നു. റോഡ് ഷോയില്‍ രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയും മക്കളും ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ശക്തിപ്രകടനമായിരുന്നു റോഡ് ഷോ.