തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായി ചികിത്സയില്‍ കഴിയുന്ന കുട്ടിയെ പ്രതി അരുണ്‍ ആനന്ദ് ലൈംഗീകമായി പീഡിപ്പിച്ചു. അരുണ്‍ ആനന്ദില്‍ നിന്നും കുട്ടി നേരിട്ടത് മൃഗീയ പീഡനമാണ്. പ്രതി കുറ്റം സമ്മതിച്ചതായി ഇടുക്കി എസ്പി വ്യക്തമാക്കി. പ്രതിക്കെതിരെ പോക്‌സോ ചുമത്തിയെന്നും എസ്പി അറിയിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയോ കോടതിയില്‍ ഹാജരാക്കും.
പ്രതി ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. വീട്ടില്‍വെച്ചായിരുന്നു അരുണ്‍ കുട്ടിയെ പീഡിപ്പിച്ചത്. ക്രൂരമായി മര്‍ദ്ദിച്ചതായും പ്രതി പൊലീസിനോട് വ്യക്തമാക്കി. അതേസമയം, കുട്ടിയുടെ അമ്മയ്‌ക്കെതിരെ ഇപ്പോള്‍ കേസെടുക്കില്ല.
അതേസമയം, കോലഞ്ചേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടി വെന്റിലേറ്ററില്‍ തുടരുമെന്ന് കോട്ടയം മെഡിക്കല്‍ കോളെജില്‍ നിന്നും എത്തിയ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം അറിയിച്ചു. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചോ എന്ന് ഇപ്പോള്‍ പറയാന്‍ ആകില്ലെന്ന് വിദഗ്ധ സംഘത്തിലുള്ള ന്യൂറോ സര്‍ജന്‍ ഡോക്ടര്‍ ടിനു പറഞ്ഞു. പരമാവധി ചികിത്സ നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. കുട്ടിയുടെ രക്ത സമ്മര്‍ദ്ദം കുറഞ്ഞിരിക്കുന്ന അവസ്ഥയാണുള്ളത്. ചികിത്സ തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിശോധന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്നും കുട്ടിയെ പരിശോധിക്കാനെത്തിയ നാലംഗ സംഘം വ്യക്തമാക്കി.
കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഫോറന്‍സിക് വിദഗ്ധനായ ഡോക്ടര്‍ സുബിന്‍ രാവിലെ വ്യക്തമാക്കിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും വെന്റിലേറ്ററില്‍ തുടരുന്നതുകൊണ്ട് കുട്ടിക്ക് എന്തെങ്കിലും മാറ്റം ഉണ്ടാകില്ലെന്നും സുബിന്‍ പറഞ്ഞിരുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണെന്നും വെന്റിലേറ്റര്‍ മാറ്റുന്ന കാര്യം കുട്ടിയുടെ ബന്ധുക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഡോക്ടര്‍ അറിയിച്ചിരുന്നു