ന്യൂഡൽഹി: വടകരയില്‍ മല്‍സരിക്കാനുള്ള ഹൈക്കമാന്‍ഡ് നിര്‍ദേശം നിരസിച്ചു മുല്ലപ്പള്ളി രാമചന്ദ്രന്‍. ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന പൊതുവികാരത്തെ തുടര്‍ന്നാണ് മുല്ലപ്പള്ളിയോട് മല്‍സരിക്കാന്‍ മുകുള്‍ വാസ്‌നിക് ആവശ്യപ്പെട്ടത്. വയനാട്ടില്‍ ഉമ്മന്‍ചാണ്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനെ തുടര്‍ന്ന് സീറ്റ് ടി. സിദ്ദിഖിന് നല്‍കും. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്റെ പേരും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന്റെ പേരും മാത്രമാണ് ഇപ്പോള്‍ പട്ടികയില്‍ ഉള്ളത്.
സ്‌ക്രീനിങ് കമ്മിറ്റിയും തെരഞ്ഞെടുപ്പ് കമ്മിറ്റിയും ഹൈക്കമാന്‍ഡും കിണഞ്ഞു ശ്രമിച്ചിട്ടും തീര്‍പ്പാകാതെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. വടകര സീറ്റിലെ സ്ഥാനാര്‍ത്ഥിയെ ആണ് ഇനിയും തീരുമാനിക്കാന്‍ കഴിയാത്തത്. വടകരയില്‍ മല്‍സരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനോട് മുകുള്‍ വാസ്‌നിക് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. മല്‍സരിക്കാനില്ലെന്ന നിലപാട് മുല്ലപ്പള്ളി ആവര്‍ത്തിച്ചു. ഉമ്മന്‍ചാണ്ടി കടുംപിടിത്തം തുടര്‍ന്നതിനാല്‍ വയനാട് സീറ്റ് ടി. സിദ്ദിഖിനെ നല്‍കാന്‍ തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും മല്‍സരിക്കും. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടുണ്ടാകുമെന്നാണ് മുല്ലപ്പള്ളി നേരത്തെ പറഞ്ഞത്.