ലണ്ടൻ: 13,700 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി നീരവ് മോദിയെ കണ്ടെത്തി.ലണ്ടനിലെ തിരക്കേറിയ തെരുവിൽ ദി ടെലഗ്രാഫ് പത്രത്തിന്റെ ലേഖകനാണ് മോദിയെ കണ്ടെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ടെലഗ്രാഫ് പുറത്തുവിട്ടു. നീരവ് മോദി ലണ്ടനിൽ പുതിയ വജ്രവ്യാപാരം തുടങ്ങിയെന്നാണു ടെലഗ്രാഫ് റിപ്പോർട്ട്.
ലണ്ടൻ വെസ്റ്റ് എൻഡിലെ ആഡംബര കെട്ടിട സമുച്ചയമായ സെന്റർ പോയിന്റ് ടവറിലാണ് നീരവ് മോദിയുടെ താമസം. ഇതിന്റെ വാടക ഒരു മാസം ഏകദേശം 17,000 യൂറോ (15 ലക്ഷം രൂപ) വരും. 72 കോടി രൂപയാണ് ഈ കെട്ടിടസമുച്ചയത്തിലെ ഒരു ഫ്ളാറ്റിന്റെ വില. തട്ടിപ്പു നടത്തി ഇന്ത്യയിൽനിന്നു കടന്നശേഷം നീരവ് മോദിയുടേതായി ആദ്യം പുറത്തുവരുന്ന വീഡിയോയാണ് ഇത്.
Exclusive: Telegraph journalists tracked down Nirav Modi, the billionaire diamond tycoon who is a suspect for the biggest banking fraud in India’s historyhttps://t.co/PpsjGeFEsy pic.twitter.com/v3dN5NotzQ
— The Telegraph (@Telegraph) March 8, 2019
ഇന്ത്യൻ സർക്കാർ മോദിയെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. നീരവ് മോദിയോട് ടെലഗ്രാഫ് റിപ്പോർട്ടർ മിക്ക് ബ്രൗണ് ചോദ്യങ്ങൾ ചോദിച്ചെങ്കിലും പ്രതികരിക്കാനില്ലെന്നായിരുന്നു മോദിയുടെ മറുപടി. ബ്രിട്ടനിൽ രാഷ്ട്രീയ അഭയത്തിന് അപേക്ഷിച്ചോ എന്ന ചോദ്യത്തോട് പ്രതികരിക്കാനില്ലെന്ന് മോദി ചിരിച്ചുകൊണ്ട് മറുപടി നൽകി. റിപ്പോർട്ടർ വീണ്ടും ചോദ്യങ്ങൾ ചോദിച്ചെങ്കിലും പ്രതികരിക്കാതെ മോദി വാഹനത്തിൽ കയറി.10000 യൂറോ (9.1 ലക്ഷം രൂപ) വിലമതിക്കുന്ന ജാക്കറ്റാണ് കണ്ടുമുട്ടുന്ന സമയത്ത് മോദി അണിഞ്ഞിരുന്നതെന്നാണ് ടെലഗ്രാഫ് റിപ്പോർട്ട്.കഴിഞ്ഞ വർഷം ജൂലൈയിൽ മോദിക്കെതിരേ ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇന്ത്യയുടെ അഭ്യർഥന പ്രകാരമായിരുന്നു നടപടി. മോദി ലണ്ടനിലുണ്ടെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഇയാളെ വിട്ടുനൽകണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ഇയാളുടെ അക്കൗണ്ടുകളും ആസ്തികളും മരവിപ്പിച്ചിരിക്കുകയാണ്. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി കഴിഞ്ഞ വർഷം ജനുവരിയിൽ മുംബൈയിൽനിന്ന് യുഎഇയിലേക്കു കടന്നതാണ്.
മാർച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു. ഹോങ്കോംഗിൽ നിരവധി സ്ഥാപനങ്ങൾ മോദിയുടേതായിട്ടുണ്ട്. ഇതേത്തുടർന്ന് മോദിയെ പിടികൂടാൻ സർക്കാർ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു യഥാർഥ പാസ്പോർട്ടുമായാണ് നീരവ് മോദി ലണ്ടനിൽ എത്തിയത്. ഇവിടെവച്ച് ഇന്ത്യൻ പാസ്പോർട്ട് റദ്ദാക്കപ്പെട്ടു. മോദിയുടെ കൈവശമുള്ള വ്യാജ പാസ്പോർട്ടുകൾ സംബന്ധിച്ച് ഇന്ത്യ ബ്രിട്ടനു വിവരം നൽകിയിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ, മാർച്ചിൽ നീരവ് ഫ്രാൻസിലേക്കു യാത്ര നടത്തിയത് ഇത്തരത്തിൽ ഒരു വ്യാജ പാസ്പോർട്ടിലാണെന്നു വ്യക്തമായി. മോദി ബ്രിട്ടനിൽ അഭയം തേടാൻ ശ്രമിക്കുന്നതായും സൂചനയുണ്ട്.