Biennale

പാചകവും പങ്കുവയ്ക്കലുമായി ബിനാലെയിലെ തുറന്ന അടുക്കള

കൊച്ചി: യൂണിഫോമിട്ട പോലീസുകാരന്‍ പാചകം ചെയ്ത ഭക്ഷണം എപ്പോഴെങ്കിലും കഴിച്ചിട്ടുണ്ടോ? കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെ പ്രതിഷ്ഠാപനമായ തുറന്ന അടുക്കളയ്ക്കടുത്തു കൂടി പോയാല്‍ ചിലപ്പോള്‍ ഈ ഭാഗ്യവും സിദ്ധിച്ചെന്നു വരാം. കാരണം ഈ അടുക്കളയില്‍ ആര്‍ക്കും പാചകം ചെയ്യാം, കഴിക്കാം, കഴിപ്പിക്കാം, പങ്കുവയ്ക്കാം.

ജാതിയില്ലാതാക്കാന്‍ ഭക്ഷണത്തിലൂടെയാണ് എളുപ്പം സാധിക്കുന്നതെന്ന് തിരിച്ചറിഞ്ഞയാളാണ് നവോത്ഥാന നേതാവായിരുന്ന സഹോദരന്‍ അയ്യപ്പന്‍. അദ്ദേഹത്തിന്റെ വീക്ഷണങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് വിപിന്‍ ധനുര്‍ധരന്‍ എന്ന കലാകാരന്‍ സഹോദരര്‍ എന്ന പേരില്‍ തുറന്ന അടുക്കള ബിനാലെയില്‍ കലാ പ്രതിഷ്ഠാപനമായി അവതരിപ്പിച്ചത്.

ബിനാലെ വേദിയില്‍ സേവനമനുഷ്ഠിക്കുന്ന പലരും തുറന്ന അടുക്കളയിലെ പാചകക്കാരാണ്. പോലീസുകാരി വച്ച കപ്പയും മീന്‍ കറിയും അടിപൊളിയാണെന്ന് ബി ടെക് വിദ്യാര്‍ത്ഥിയും വോളണ്ടിയറുമായ ശരത് പറയുന്നു. കുറച്ച് മുമ്പ് ആസ്‌ട്രേലിയ സ്വദേശിയായ 11 വയസുകാരന്‍ ചപ്പാത്തി ഉണ്ടാക്കി പോയതേയുള്ളൂവെന്നും ശരത് കൂട്ടിച്ചേര്‍ത്തു.

ജാതീയത പല വേഷത്തിലും തിരികെ വരുന്നതിനാലാണ് വീണ്ടും സഹോദരന്‍ അയ്യപ്പനിലേക്ക് തിരിച്ചു പോയതെന്ന് തുറന്ന അടുക്കളയുടെ സൃഷ്ടാവ് വിപിന്‍ ധനുര്‍ധരന്‍ പറയുന്നു. പങ്കുവയ്ക്കലിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം ഇതിലൂടെ നല്‍കാനാവുമെന്നും വിപിന്‍ പറഞ്ഞു. ജനങ്ങള്‍ ഈ സന്ദേശം ഏറ്റെടുത്തെന്നാണ് തുറന്ന അടുക്കളയിലെ തിരക്ക് തെളിയിക്കുന്നതെന്നും വിപിന്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് പ്രാഥമികമായി തുറന്ന അടുക്കളയ്ക്ക് പണം മുടക്കിയിരിക്കുന്നത്. എന്നാല്‍ അടുക്കളയില്‍ വരുന്ന സന്ദര്‍ശകര്‍ അവിടെ സംഭാവനകളും നല്‍കുന്നുണ്ട്.

പുതുവര്‍ഷത്തെ ബിനാലെ വരവേല്‍ക്കുന്നതു ഗോത്രകലാമേളയായ ആട്ടക്കളത്തോടൊപ്പമാണ്. ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വൈകീട്ട് 9 മണിക്കാണ് ആട്ടക്കളം അരങ്ങേറുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top