കൊച്ചി: വനിതാ മതില്‍ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. നിയമസഭയെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചാണ് വനിതാമതിലിനുളള തുക ഖജനാവില്‍ നിന്നും ചിലവഴിക്കുന്നതെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.
വനിതാ മതിലില്‍ പങ്കെടുക്കുന്നത് അവിശ്വാസികളാണ്. ശബരിമല ശാസ്താവിനെ എതിര്‍ക്കുന്നവരാണ് വനിതാമതിലിനു പിന്നിലെന്നു ഭീഷണിപ്പെടുത്തി ഇതിലേക്ക്
ആളെക്കൂട്ടുന്നുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതികളില്‍പ്പെട്ടവരെ നിര്‍ബന്ധിച്ച് വനിതാ മതിലില്‍ പങ്കെടുപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്. എന്നാല്‍ വനിതാ മതിലില്‍ പങ്കെടുത്താല്‍ കുടുംബശ്രീയെ ഇരുപതോളം കേന്ദ്രപദ്ധതികളുടെ നോഡല്‍ ഏജന്‍സി സ്ഥാനത്ത് നിന്ന് അവരെ മാറ്റുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും കൃഷ്ണദാസ് പറഞ്ഞു. വനിതാമതിലില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ഏതെങ്കിലും കുടുംബശ്രീ, തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍ക്കു നടപടി നേരിടേണ്ടിവന്നാല്‍ അവരെ ബിജെപി സംരക്ഷിക്കും. മതില്‍ വിജയിപ്പിക്കാന്‍ തൊഴിലാളികളെ പീഡിപ്പിച്ചാല്‍ ജീവനക്കാര്‍ നടപടി നേരിടേണ്ടിവരുമെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രളയദുരിതാശ്വാസത്തിനാണോ പ്രകടനത്തിനാണോ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതടക്കമുള്ള കോടതിയുടെ ചോദ്യങ്ങള്‍ക്കു സര്‍ക്കാരിന്റെ മറുപടി കേള്‍ക്കാന്‍ പൊതുജനങ്ങള്‍ക്കും താല്‍പര്യമുണ്ട്. വനിതാമതിലിനു ചെലവഴിക്കുന്ന 50 കോടി രൂപ വിനിയോഗിച്ച് പ്രളയദുരിതമനുഭവിക്കുന്ന 1000 പേരെയെങ്കിലും പുനരധിവസിപ്പിക്കാമായിരുന്നു.
പൊലീസും സിപിഐഎമ്മും വേര്‍തിരിച്ചറിയാനാവാത്തവിധം ഒന്നായിരിക്കുന്നു. ബിജെപി നേതാക്കളെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തുന്ന നടപടി വ്യാപകമായി. കോണ്‍ഗ്രസ്, സിപിഐഎം പാര്‍ട്ടികളില്‍നിന്നു ബിജെപിയില്‍ ചേര്‍ന്നവരെ പങ്കെടുപ്പിച്ച് 28ന് തിരുവനന്തപുരത്തു നവാഗത നേതൃസമ്മേളനം നടത്തുമെന്നും കൃഷ്ണദാസ് അറിയിച്ചു.