ബംഗളൂരു: കർണാടകയിലെ മുദോലിലെ പഞ്ചസാര ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ആറ് തൊഴിലാളികൾ മരിച്ചു. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഏതാണ്ട് പത്തോളം പേരാണ് അപകട സമയത്ത് ഫാക്ടറിയിലുണ്ടായതെന്നാണ് വിവരം. മുൻ കർണാടക മന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ മുർഗേഷ് നിരാണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി.
സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ മൂന്ന് നില കെട്ടിടം ഉൾപ്പെടെ നിലംപ്പൊത്തി. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രദേശത്ത് അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്.